വടകര:(vatakara.truevisionnews.com) വടകര ദേശീയപാത നിർമാണത്തിലെ പ്രശ്‌നങ്ങൾമൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരാൻ പോകുന്നു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുടെ മുന്നറിയിപ്പ്.
വടകരയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഷാഫി പറമ്പിൽ എംപി കേന്ദ്ര മന്ത്രിയെ നേരിൽകണ്ട് അറിയിച്ചപ്പോഴാണ് കരാർ കമ്പനിയുടെ പ്രതിനിധിക്ക് മന്ത്രി മുന്നറിയിപ്പ് നൽകിയത്.


ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മന്ത്രിയെ രാവിലെ പാർലമെന്റിൽ വെച്ച് നേരിട്ട് കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു. വൈകുന്നേരം വസതിയിൽ ഇതു സംബന്ധിച്ച് ചർച്ചയാവാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയെ വീണ്ടും കണ്ടു. നിർമാണത്തിന്റെ ആദ്യ കരാർ ലഭിച്ച അദാനി കമ്പനിയുടെ പ്രതിനിധികളോട് വരാൻ ആവശ്യപ്പെട്ടിരുന്നു.
നിർമാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കമ്പനി പ്രതിനിധികളെ അറിയിച്ചു. മന്ത്രി വിഷയങ്ങൾ ശരി വെക്കുകയും ചെയ്തു. ഉപകരാർ നൽകിയിട്ടുള്ള വഗാഡ് കമ്പനി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാതിരിക്കുകയും കുറവുകൾ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാൽ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം നിർമാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചു.
തകർന്നു കിടക്കുന്ന സർവീസ് റോഡുകൾ, നിരന്തരമായി പരാജയപ്പെടുന്ന സോയിൽ നെയ്ലിംഗ്, നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകൾ, മഴക്കാല മുന്നൊരുക്കങ്ങൾ നടത്താതിരുന്നത്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംപി അറിയിച്ചു. സോയൽ നെയ്ലിംഗ് ടെക്നോളജി പരാജയമാണെന്നും ഇത്തരം സ്ഥലങ്ങളിൽ ബഫർ സോണായി കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും കമ്പനി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. നിരവധി തവണ മുമ്പും ഉന്നയിച്ചിട്ടുള്ള പ്രശ്‌നങ്ങൾ ഇനിയെങ്കിലും അവഗണിക്കപ്പെടില്ലെന്ന് കരുതുന്നതായി എംപി പറഞ്ഞു.
Union Minister warns of strict action if problems on Vadakara National Highway are not resolved immediately