---
title: "കുട്ടി മാറിയോ...? വടകര സ്വദേശികളായ ദമ്പതിമാരോട് പറഞ്ഞത് ആൺകുട്ടിയെന്ന്, നൽകിയത് പെൺകുട്ടിയെ  "
english_title: "Did the child change ...? The couple from Vadakara were told that it was a boy and the girl was given"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/49290/did-the-child-change-the-couple-from-vadakara-were-told-that-it-was-a-boy-and-the-girl-was-given"
published_at: "2022-06-17T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62abe4e37bbd1_baby_feet.jpg"
keywords: []
---

# കുട്ടി മാറിയോ...? വടകര സ്വദേശികളായ ദമ്പതിമാരോട് പറഞ്ഞത് ആൺകുട്ടിയെന്ന്, നൽകിയത് പെൺകുട്ടിയെ  

> **Lead Summary:** **വടകര : **നവജാത ശിശുവിനെ മാറി നൽകിയോയെന്ന് സംശയം. വടകര സ്വദേശികളായ ദമ്പതിമാരോട് പറഞ്ഞത് ആൺകുട്ടിയെന്ന് നൽകിയത് പെൺകുട്ടിയെ.

## Article Content

**വടകര : **നവജാത ശിശുവിനെ മാറി നൽകിയോയെന്ന് സംശയം. വടകര സ്വദേശികളായ ദമ്പതിമാരോട് പറഞ്ഞത് ആൺകുട്ടിയെന്ന് നൽകിയത് പെൺകുട്ടിയെ.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തിൽ (ഐ.എം.സി.എച്ച്.) ജന്മം നൽകിയ അമ്മയ്ക്ക് കുഞ്ഞിനെ മാറിനൽകിയതായാണ് പരാതി.

ജൂൺ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചിൽ പ്രസവിച്ച വടകര സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞാണ് മാറിയതെന്ന് സംശയിക്കുന്നത്. ആൺകുട്ടിയാണെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും കുഞ്ഞിനെ കാണിക്കാതെയാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും അച്ഛൻ പറഞ്ഞു.

ഇതിനെപ്പറ്റി പിന്നീട് ചോദിച്ചപ്പോൾ കുട്ടി കരയാത്തതുകൊണ്ടാണ് അമ്മയിൽനിന്ന് മാറ്റിയതെന്നും ചികിത്സയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അമ്മയോടും കുഞ്ഞിന്റെ അമ്മമ്മയോടും അടുത്തുണ്ടായിരുന്ന നഴ്‌സ് പറഞ്ഞത് ആൺകുട്ടിയാണെന്നായിരുന്നു.

പ്രസവിച്ച് പത്തുമിനിറ്റ്‌ കഴിഞ്ഞതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നുപേർ ചേർന്ന് പെൺകുഞ്ഞിനെ കൊണ്ടുവന്ന് കാണിച്ചു. കുഞ്ഞിന്റെ ചുണ്ടിന് വൈകല്യമുണ്ടെന്നും ശാരീരികമായ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്നുമാണ് ആശുപത്രി അധികൃതർ നൽകിയ രേഖകളിലുള്ളതെന്നും കുഞ്ഞിന്റെ അച്ഛൻ പറഞ്ഞു.

കുഞ്ഞിന്റെ ആദ്യമാസംമുതൽ അവസാനമാസംവരെ എല്ലാ ഘട്ടത്തിലും സ്കാനിങ്‌ പരിശോധനകൾ പൂർത്തിയാക്കിയതാണ്. അപ്പോഴൊന്നും ഡോക്ടർമാർ ആരുംതന്നെ ശാരീരികപ്രശ്നങ്ങളുള്ളതായി ദമ്പതിമാരോട് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡോക്ടർമാർ പറഞ്ഞ എല്ലാ പരിശോധനകളും പൂർത്തിയാക്കിയതാണ്.

കുഞ്ഞിനെ മാറിപ്പോയതാണെങ്കിൽ ബന്ധപ്പെട്ടവർക്കെതിരേ നടപടി വേണമെന്നും യഥാർഥ കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള ശാസ്ത്രീയപരിശോധനകൾ വേണമെന്നുമാവശ്യപ്പെട്ട് ദമ്പതിമാർ ഒമ്പതാംതീയതി മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകി.

പിതൃത്വം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട ഡി.എൻ.എ. പരിശോധന കഴിയാതെ തങ്ങൾക്ക് ഈ കാര്യത്തിൽ ഒന്നുംചെയ്യാനില്ലെന്ന നിലപാടിലാണ് പോലീസ്. കേസെടുക്കണമെങ്കിൽ ഡി.എൻ.എ. പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് പോലീസ് അധികൃതർ പറഞ്ഞു.

പരിശോധനാഫലം വന്നശേഷംമാത്രമേ കേസെടുക്കൂവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. എന്നാൽ, കുഞ്ഞ്‌ മാറിപ്പോയിട്ടില്ലെന്നും പരാതിയുണ്ടായ ഉടൻ പ്രാഥമികാന്വേഷണം നടത്തിയെന്നും മാതൃശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ പറഞ്ഞു. കോടതിയോ പോലീസോ നിർദേശിക്കാതെ ഡി.എൻ.എ. പരിശോധന നടത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/49290/did-the-child-change-the-couple-from-vadakara-were-told-that-it-was-a-boy-and-the-girl-was-given)