---
title: "വീട്ടമ്മ ഒറ്റയാൾ സമരത്തിൽ; ദേശീയ ആറുവരിപ്പാത വഴി മുടക്കിയപ്പോൾ ജീവിതം വഴിമുട്ടി വൃദ്ധയായ സൗമിനിയും കുടുംബവും"
english_title: "Soumini and her family lost their lives when the National Highway "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/51501/soumini-and-her-family-lost-their-lives-when-the-national-highway"
published_at: "2022-06-27T18:46:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62b9ae06c9255_Untitled-1.jpg"
keywords: []
---

# വീട്ടമ്മ ഒറ്റയാൾ സമരത്തിൽ; ദേശീയ ആറുവരിപ്പാത വഴി മുടക്കിയപ്പോൾ ജീവിതം വഴിമുട്ടി വൃദ്ധയായ സൗമിനിയും കുടുംബവും

> **Lead Summary:** **വടകര : **വടകര** **നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കക്കടവിൽ -മാഹി റെയിൽവേ സ്റ്റേഷന് സമീപം - ആറുവരിപ്പാതാ നിർമ്മാണം മൂലം ജീവിതം വഴിമുട്ടിയ വീട്ടമ്മ ഒറ്റയ്ക്ക് സമരത്തിനിറങ്ങി.

## Article Content

**വടകര : **വടകര** **നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കക്കടവിൽ -മാഹി റെയിൽവേ സ്റ്റേഷന് സമീപം - ആറുവരിപ്പാതാ നിർമ്മാണം മൂലം ജീവിതം വഴിമുട്ടിയ വീട്ടമ്മ ഒറ്റയ്ക്ക് സമരത്തിനിറങ്ങി.

വീട്ടിലേക്കുള്ള വഴിയടങ്ങുന്ന ഭാഗം യാത്രാ യോഗ്യമല്ലാത്ത വിധം കീറി മുറിച്ചിട്ടതുകാരണം, റോഡുപണി തുടങ്ങിയ കാലം മുതൽ പ്രയാസമനുഭവിക്കുകയാണ് കക്കടവിൽ അമ്മ വീട്ടിലെ വൃദ്ധയായ സൗമിനിയും കുടുംബവും. റോഡുപണിയുടെ തുടക്കത്തിൽ തന്നെ വീട്ടിലേക്കുള്ള വഴിയെക്കുറിച്ചുള്ള ആശങ്കകൾ ബന്ധപ്പെട്ടവരെ അറിയിക്കുകയും പരാതി കൊടുക്കുകയും ചെയ്തതാണ്.

അപ്പോൾ വഴി കൃത്യമായി കോൺക്രീറ്റ് സ്ലാബിട്ട് നിർമ്മിച്ചു തരുമെന്നാണ് റോഡ് നിർമ്മാണ കമ്പനി ഉറപ്പുകൊടുത്തത്. എന്നാൽ ഇവരുടെ വീടിൻ്റെ അമ്പത് മീറ്റർ ദൂരം വരെ പണി പൂർത്തിയാക്കിയെങ്കിലും ഇവരുടെ വീട്ടിലേക്കുള്ള ഭാഗം ഒന്നും ചെയ്യാതെ വയ്ക്കുകയായിരുന്നു. മഴ പെയ്തതോടെ യാത്ര ദുരിതത്തിലായ സൗമിനി വീണ്ടും പരാതി സമർപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് തൊട്ടടുത്ത് പണി ചെയ്യാനെത്തിയ റോഡ് നിർമ്മാണ കമ്പനി ഉദ്യോഗസ്ഥന്മാരുമായി വീണ്ടും സംസാരിച്ചപ്പോൾ വിചിത്രമായ വാദം ഉന്നയിക്കുകയും ഞങ്ങൾക്ക് വഴി ഒരുക്കിത്തരാൻ പറ്റില്ലെന്ന് വാക്ക് മാറ്റിപ്പറയുകയുമായിരുന്നു. തുടർന്ന് മണ്ണുമാന്തിയടക്കം പണി നടക്കുന്ന സ്ഥലത്ത് കുത്തിയിരുന്ന് സൗമിനി പ്രതിഷേധിക്കുകയായിരുന്നു.

സൗമിനിക്ക് മറ്റ് വഴികൾ മുന്നിലില്ല. മറ്റൊരു വഴി വെട്ടിയുണ്ടാക്കാൻ സ്വന്തമായി സ്ഥലമില്ല. സൗമിനിയുടെ മകൻ ഷാജി ഓട്ടോ ഡ്രൈവറാണ്, ഇപ്പോൾ വീട്ടിലേക്ക് വണ്ടി എത്തിക്കാൻ കഴിയുന്നില്ല. മഴ ശക്തി പ്രാപിച്ചാൽ ഇവരുടെ വീട് തന്നെ അപകടത്തിലാവുമെന്നാണ് സൗമിനി പറയുന്നത്.

റോഡ് നിർമ്മാണ കമ്പനിയും മറ്റ് ബന്ധപ്പെട്ടവരും തൻ്റെ കുടുംബത്തോട് അനുഭാവപൂർവ്വം ഇടപെടണമെന്നും തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും സൗമിനി ആവശ്യപ്പെട്ടു ഇല്ലാത്ത പക്ഷം മരണം വരെ സമരം തുടരുമെന്ന് സൗമിനിയും കുടുംബവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/51501/soumini-and-her-family-lost-their-lives-when-the-national-highway)