വടകര : വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമായി, പുതുപ്പണത്തെ പട്ടികവർഗ പ്രീ-മെട്രിക് ഹോസ്റ്റലിന് പുതിയ കെട്ടിടം പണിയാൻ 4.82 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പട്ടികജാതി-പട്ടികവർഗ വികസനവകുപ്പ് പുറത്തിറക്കി. ഫയലിൽ മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു.
പുതുപ്പണത്ത് ജലസേചനവകുപ്പിന്റെ കീഴിലുള്ള പഴയ ക്വാർട്ടേഴ്‌സുകളിലാണ് ആൺകുട്ടികളുടെ ഹോസ്റ്റൽ വർഷങ്ങളായി പ്രവർത്തിക്കുന്നത്. വിവിധ കോളനികളിൽനിന്നുള്ള 23 കുട്ടികളാണ് പഠിക്കുന്നത്. ശോച്യാവസ്ഥയിലായ കെട്ടിടമായതിനാൽ അതിന്റേതായ പ്രയാസങ്ങൾ കുട്ടികൾ നേരിടുന്നുണ്ട്.
സ്വന്തം കെട്ടിടത്തിനായി ഏറെക്കാലം തടസ്സമായി നിന്നത് സ്ഥലം കൈമാറിക്കിട്ടാത്തതായിരുന്നു. ജലസേചനവകുപ്പിന്റെ കീഴിലുള്ള സ്ഥലം റവന്യൂവകുപ്പിന് കൈമാറിയെങ്കിലും കുറെക്കാലം അവിടെയും കിടന്നു. കെ.കെ. രമ എം.എൽ.എ.യായി ചുമതലയേറ്റശേഷം സ്ഥലം കൈമാറിക്കിട്ടുന്നതിലെ അമാന്തം ജില്ലാ വികസനസമിതിയെയും കളക്ടറെയും മറ്റും ധരിപ്പിച്ചിരുന്നു.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി കൈവശാവകാശം പട്ടികവർഗ വികസനവകുപ്പിന് കൈമാറിക്കൊണ്ട് ഉത്തരവിറങ്ങിയത്. ഇതിനുശേഷം പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം എസ്റ്റിമേറ്റ് ഉൾപ്പെടെ തയ്യാറാക്കി സമർപ്പിച്ചു. ഇതിനാണ് ഇപ്പോൾ ഭരണാനുമതിയായത്.
വൈകാതെതന്നെ സ്ഥലത്ത് അംഗീകൃത ഏജൻസിയെക്കൊണ്ട് മണ്ണ് പരിശോധന നടത്താൻ നിർദേശമുണ്ട്. സാങ്കേതികാനുമതിക്ക് മുമ്പായി ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് പ്രവൃത്തിക്കുള്ള വിശദമായ എസ്റ്റിമേറ്റും തയ്യാറാക്കണം. നടപടിക്രമങ്ങൾ വേഗത്തിലാക്കി പെട്ടെന്നുതന്നെ പ്രവൃത്തി തുടങ്ങണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അടുത്ത അധ്യയനവർഷംകൂടി ഇപ്പോഴത്തെ കെട്ടിടത്തിൽ ഹോസ്റ്റൽ നടത്തുക അസാധ്യമായിരിക്കും.
The wait is over; 4.82 crore for renovation of ST pre-metric hostel building