വടകര: അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും നാളുകൾ. ഇന്നലെ മുതൽ ശകത്മായ തിരമാലകൾ കരയിലേക്ക് ആഞ്ഞടിക്കാൻ തുടങ്ങിയിട്ടുണ്ട്. കടൽഭിത്തി തകർന്ന സാന്റ്ബാങ്ക്സ് മുതൽ കുരിയാടി വരെയുള്ള ഭാഗങ്ങളിൽ നൂറിലേറെ കുടുംബങ്ങളാണ് കടൽകഷോഭത്തിൽ ഭീഷണിയിൽ കഴിയുന്നത്.
കഴിഞ്ഞ വർഷത്തെ കടൽക്ഷോഭത്തിൽ പൂർണ്ണമായും ഭാഗികമായും തകർന്ന വീടുകൾ അധികാരികൾക്കു മുന്നിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ തകർന്ന കടൽഭിത്തി ശാക്തീകരണം തീരദേശത്ത് സർക്കാരുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തീരദേശത്ത് അഴിത്തല മുതൽ പൂഴിത്തല വരെയുള്ള പ്രദേശത്ത് കടൽഭിത്തി ശാക്തീകരണത്തിന് വർഷങ്ങളായി ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികൾ പതിവ് പോലെ ഇത്തവണയും നടത്തിയിട്ടുണ്ട്.
64.50 കോടി രൂപയുടെ പദ്ധതിയിൽ വടകര നഗരസഭയിൽ ആകെ അനുവദിച്ചത് 1.12 ലക്ഷം രൂപയാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വടകര എം എൽ എയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ തീരദേശ വാർഡുകളിലെ ജനപ്രതിനിധികൾ തീരദശത്തെ കടൽഭിത്തി ശാക്തീകരണം വലിയ ആശങ്കയിൽ പ്രതിഷേധം അറിയിച്ചിട്ടും നാളിതുവരെയായി യാതൊരു പരിഹാരവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
കുരിയാടിയിലും മുകച്ചേരിയിലും പാണ്ടികശാല വളപ്പിലും തകർന്ന തീരദേശ റോഡുകൾ ഇതുവരെയും നന്നാക്കിയിട്ടില്ല. തീരദേശവാസികളുടെ പ്രതിഷേധങ്ങൾ നിരവധിയായി അധികാരികളിലെത്തിയിട്ടും കടൽഭിത്തി ശാക്തീകരണം ചുവപ്പ് നാടയിൽ കുരുങ്ങികിടക്കുകയാണ്. ആശങ്കയുടെ വരുംനാളുകളിൽ ഇനിയെത്ര കൂരകൾ തകരുമെന്നും ഉറക്കമില്ലാത്ത രാവുകളിലേക്ക് കടലിന്റെ മക്കൾ കടലിലേക്ക് കണ്ണുനട്ടിരിക്കുകയാണ്.
തീരദേശവാസകളോടുള്ള സർക്കാരിന്റെ ചിറ്റപ്പൻ നയം അവസാനിപ്പിക്കണമെന്നും കടൽഭിത്തി ശാക്തീകരണത്തിന് ശാസ്ത്രീയമായ രീതിയിൽ 250മീറ്റർ ഇടവേളകളിൽ കടലിലേക്ക് പുലിമൂട്ട് നിർമ്മിക്കുക വഴി മറ്റു സംസ്ഥാനങ്ങളെ അവലംബിച്ച് കടൽക്ഷോഭം തടയണമെന്നും വകുപ്പ് തലത്തിൽ ഇതിനായി തുക അനുവദിക്കുന്നതിന് മുന്തിയ പരിഗണന നൽകണമെന്നും നഗരസഭ കൗൺസലർ പി വി ഹാഷിം ആവശ്യപ്പെട്ടു.
sea erosion; Coastal residents worried