വടകര: കനത്ത മഴയും നാശനഷ്ടവും തുടരുന്നു. അഴിയൂരിൽ വീട് തകർന്നു. ഒൻപത് വീടുകൾ ഭാഗികമായി തകർന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ ഒൻപത് വീടുകൾ ഭാഗികമായി തകർന്നതായും ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആളപായമില്ല. കനത്ത മഴയിൽ കൊഴുക്കല്ലൂർ വില്ലേജിൽ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീട് ഭാഗികമായി തകർന്നു. കീഴരിയൂർ വില്ലേജിലെ പോത്തിലോട്ട് താഴ സത്യന്റെ വീടിനു മുകളിൽ കവുങ്ങ് വീണു. അഴിയൂർ വില്ലേജിലെ മീത്തൽ ചോമ്പാല ലീബു മാക്കൂട്ടത്തിലിന്റെയും, ചെക്യാട് വില്ലേജിലെ ഉമ്മത്തൂർ ദേശത്ത് സഫിയയുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.
അറബികടലിൽ പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
House collapses in Azhiyoor; Nine houses were partially damaged.