വടകര : തിരുവള്ളൂർ ഗ്രാമപ്പഞ്ചായത്തിലെ കുനിവയലിൽ ദമ്പതികളുടെ മരണത്തിൽ പൊലീസ് നിഗമനം ഇങ്ങനെ... അൾഷിമേഴ്സ് ബാധിതയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം കൃഷ്ണൻ ആത്മഹത്യചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വയോധികയെ കൊല്ലപ്പെട്ടനിലയിലും ഭർത്താവിനെ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കരിമ്പാലക്കണ്ടി കൃഷ്ണൻ (75), ഭാര്യ നാരായണി (68) എന്നിവരാണ് മരിച്ചത്.ഫൊറൻസിക് സംഘം എത്തിയശേഷം ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം നടത്തും. നാരായണിയെ വീട്ടിലെ മുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയനിലയിലാണ് കണ്ടത്. കൃഷ്ണൻ വീടിന്റെ പിറകുവശത്ത് തൂങ്ങിമരിച്ചനിലയിലായിരുന്നു.
ഓട്ടോഡ്രൈവറായ മകൻ കാർത്തികേയനും ഭാര്യയും ഇന്നലെ വൈകുന്നേരം ഏഴുമണിക്ക് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കാണുന്നത്.
മറ്റുമക്കൾ: കവിത, കല. മരുമക്കൾ: സിന്ധു, അശോകൻ, ഷിജു. വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, സി.ഐ. ജിജേഷ്, എസ്.ഐ. നിജീഷ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിൽ കഴിഞ്ഞമാസം അർബുദരോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയിരുന്നു.
Death of a couple; This is the conclusion of the police