വടകര: ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിൽ പേരാമ്പ്ര സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി. റവന്യൂ ജില്ല ഹൈസ്കൂൾ വിഭാഗം നാടൻപാട്ട് മത്സരത്തിലാണ് പേരാമ്പ്ര ഹയർ സെക്കൻണ്ടറി സ്കൂൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.
ആദിപ്രിയ ശൈലേഷ് (ടീം ലീഡർ), ആര്യ നന്ദ, തേജലക്ഷ്മി, അഹല്യ, അമൃത, അഭിരാമി,നിനയ എന്നിവർ മത്സരത്തിൽ പങ്കെടുത്തു. തുടർച്ചയായ അഞ്ചാം തവണയാണ് സംസ്ഥാന കലോത്സവത്തിലേക്ക് നാടൻപാട്ട് മത്സരത്തിൽ പേരാമ്പ്ര യോഗ്യത നേടുന്നത്.
ഈ വർഷത്തെ റവന്യൂ ജില്ലാ കലോത്സവത്തിൽ വേട്ടപ്പാട്ട് രൂപമാണ് നാടൻപാട്ടിൽ ഗുരു അവതരിപ്പിച്ചത്. കേരള കർണാടക അതിർത്തിയിലെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള ട്രൈബൽ മ്യൂസിക് ആണ് നാടൻ പാട്ടിന്റെ ആധാരം. ഭാര്യ ഭർത്താവിനോട് കാട്ടിൽ പോയി ചില കാര്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു.ഭർത്താവും സുഹൃത്തുക്കളും വേട്ടക്കൊരുങ്ങുന്നു,ഇതാണ് കഥ.
ഈ പാട്ട് കൊണ്ടുവരുവാൻ അക്ഷീണ പ്രയത്നം നടത്തിയതായി ഗുരു മജീഷ് കാരയാട് പറഞ്ഞു. നേരത്തെ പേരാമ്പ്ര ഉപജില്ലയിൽ നിന്നും അപ്പീലിലൂടെയാണ് ഒന്നാം സ്ഥാനം നേടി ജില്ലയിലേക്ക് യോഗ്യത നേടിയത്.
നാടൻ പാട്ട് മത്സരത്തിൽ എന്നും വ്യത്യസ്തത കൊണ്ടുവരുവാൻ താൻ ശ്രമം നടത്തുന്നതായി മജീഷ് കാരയാട് പറഞ്ഞു. പേരാമ്പ്രയുടെ നാടൻപാട്ട് വിജയത്തിൽ അഭിമാനിക്കുകയാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും.
Perambra about history; To the state art festival in folk song competition