വടകര : ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് മൂരാട് മുതൽ അഴിയൂർ വരെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പുതുപ്പണം, ചോറോട്, ചോമ്പാൽ മേഖലയിൽ ഓവുചാൽ നിർമ്മാണം, സർവ്വീസ് റോഡ് നിർമ്മാണം എന്നിവ അടക്കം നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്.
ഗതാഗതം പലയിടത്തും തിരിച്ചുവിടുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുകയാണ്.സമിതിയംഗം പി.പി.രാജനാണ് പ്രശ്നം ഉന്നയിച്ചത്. ആറ് മാസമായി ചോമ്പാൽ പോലീസ് സ്റ്റേഷനിൽ ഒഴിഞ്ഞുകിടക്കുന്ന സ്റ്റേഷൻ ഓഫീസർ തസ്തികയിലേക്ക് സർക്കിൾ ഇൻസ്‌പെക്ടറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുമൂലം ജനങ്ങൾ നേരിടുന്ന ദുരിതം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് അവതരിപ്പിച്ചത്.
കുറ്റിയാടി തൊട്ടിൽപ്പാലം, പക്രംതളം റോഡിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും ആവശ്യം ഉയർന്നു. വെള്ളിക്കുളങ്ങര, ഒഞ്ചിയം കണ്ണൂക്കര, മാടാക്കര റോഡിൽ അപകടാവസ്ഥയിലുള്ള കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ കളക്ട്രേറ്റിൽ നിന്ന് സമിതിയുമായി ബന്ധപ്പെട്ട് നൽകിയ പരാതികൾക്ക് മറുപടി ലഭിക്കുന്നില്ലെന്ന ആക്ഷേപം ജില്ലാ വികസന സമിതിയിൽ ഉന്നയിക്കും.
കാവിലുംപാറ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി.ജോർജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, ടി .വി ബാലകൃഷ്ണൻ, ടി.വി. ഗംഗാധരൻ, ബാബു പറമ്പത്ത്. പി.പി. രാജൻ, പി.എം. മുസ്തഫ, വി.പി. അബ്ദുല്ല, തഹസിൽദാർ കെ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
National Highway; An all-party meeting should be called - Taluk Development Committee