വടകര: ഡിവൈഡറുകളാണ് പ്രശ്നം. പെരുവാട്ടിൻ താഴെ ജംഗ്ഷനിൽ വാഹന അപകടം പതിവ്. പെരുവാട്ടിൻ താഴ ജംക്‌ഷനിലെ സ്ഥിരം അപകട മേഖലയിൽ ഇന്നലെ പുലർച്ചെ ഡിവൈഡറിൽ തട്ടി ശബരിമല തീർഥാടകരുടെ വാഹനം തകർന്നു. ശബരിമലയിൽ നിന്നും ദർശനം കഴിഞ്ഞ് കണ്ണൂരിലേക്ക് വരികയായിരുന്നു ടെമ്പോ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും, ഒരു യാത്രക്കാരനെയും വടകര പാർക്കോ ആശുപത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർക്ക് കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. വടകര ദേശീയ പാതയുടെ പണി നടക്കുന്ന പെരുവാട്ടിൻ താഴ ജംക്‌ഷനിൽ സ്ഥാപിച്ച ഡിവൈഡറുകൾ അപകടം ക്ഷണിച്ചു വരുത്തുന്നു. കോൺക്രീറ്റിൽ പണിത ഭാരമുള്ള ഡിവൈഡറുകളിൽ വാഹനം തട്ടിയാണ് അപകടങ്ങൾ മിക്കതും.
മിക്ക ദിവസവും ഇവിടെ വാഹനങ്ങൾ ഡിവൈഡറിൽ തട്ടുന്നുണ്ട്. മൂന്നു ദിവസം മുൻപ് കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയും ഇതേ രീതിയിൽ അപകടത്തിലായി. മൂന്ന് ആഴ്ച മുൻപു ഭാരം കയറ്റി വന്ന ലോറി ഭാഗ്യവശാൽ മറിയാതെ രക്ഷപ്പെടുകയായിരുന്നു.റോഡിന്റെ വീതി വളരെ കുറച്ച് ഡിവൈഡറുകൾ സ്ഥാപിച്ചതാണ് പ്രശ്നം.
അപകട മേഖലയിൽ തീരെ വെളിച്ചവുമില്ല. ഇവിടെയുണ്ടായിരുന്ന ഹൈമാസ്റ്റ് വിളക്ക് റോഡ് പണി തുടങ്ങിയപ്പോൾ അഴിച്ചു മാറ്റിയിരുന്നു. ഇവിടെ നിന്ന് പുഞ്ചിരി മിൽ ഭാഗത്തേക്കു മാത്രമേ റോഡിൽ വെളിച്ചമുള്ളൂ. ഇതിന്റെ തൊട്ടടുത്ത് റോഡ് പണി നടക്കുന്ന കൈനാട്ടി ജംക്‌ഷനിലും ഡിവൈഡർ അപകടമുണ്ടാക്കുന്നതായി പരാതിയുണ്ട്.
Dividers are the problem; Traffic accidents are common at Peruvattin Thagha Junction