ഓർക്കാട്ടേരി: ഓർക്കാട്ടേരിയിലെ ജീപ്പ് തൊഴിലാളികൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നു. പതിറ്റാണ്ടുകളായി ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇനിയങ്ങോട്ട് പിടിച്ചുനിൽക്കുക എന്നുള്ളത് ഭാരിച്ച ചെലവായി മാറുന്നു.
അടിക്കടിയുള്ള ഇന്ധന വിലവർധന, പുതിയ സർവീസുകൾ ഇല്ലാത്തത്, നിലവിലുള്ള സർവീസിലെ പ്രശ്നങ്ങൾ, നികുതി വർദ്ധനവ് ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ. വർഷം ശരാശരി 50,000 രൂപയിലധികം ചെലവാണ് ഒരു ജീപ്പ് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം.
23000 രൂപ ഇൻഷുറൻസ്, 7000 ത്തോളം രൂപയുടെ ജിപിഎസ്, ബ്രേക്കിംഗ് ചെലവായി 20,000 രൂപ വേറെയും. വെൽഡിങ് ജോലിക്കാണെങ്കിൽ ഒരു ചെറിയ ഭാഗം വെൽഡ് ചെയ്യുന്നതിന് തന്നെ 3000ത്തോളം രൂപ അതും വലിയ ചെലവ് തന്നെ.
43 ഓളം ജീപ്പുകളാണ് ഓർക്കാട്ടേരിയിൽ സർവീസ് നടത്തുന്നത്. ഓർക്കാട്ടേരി ടൗണിൽ നിന്നും ഏറാമലയിലേക്കും തിരിച്ച് ഏറാമലയിൽ നിന്നും ഓർക്കാട്ടേരിയിലും ആണ് പ്രധാന സർവീസ്.
നേരത്തെ ഓർക്കാട്ടേരി ജീപ്പ് സ്റ്റാൻഡിൽ നിന്നും മുക്കാളിയിലേക്ക് സർവീസ് ഉണ്ടായിരുന്നു. പക്ഷേ ചില പ്രതിസന്ധി കാരണം ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്. ഒരു ജീപ്പ് തൊഴിലാളിയെ സംബന്ധിച്ചിടത്തോളം കേവലം രണ്ടോ മൂന്നോ ട്രിപ്പുകൾ മാത്രമേ ഒരു ദിവസം ലഭിക്കുകയുള്ളൂ.
ഏറാമലയിൽ നിന്നും തിരിച്ചുവരുന്ന സമയത്ത് മറ്റു ടാക്സി വാഹനങ്ങളിൽ യാത്രക്കാർ കയറുന്നതും ജീപ്പിനെ ബാധിക്കുന്നു. ഒരുകാലത്ത് കല്യാണങ്ങൾക്കും വിശേഷ ദിവസങ്ങൾക്കുമൊക്കെ ജീപ്പിനെയായിരുന്നു നാട്ടിലെ ജനങ്ങൾ ആശ്രയിക്കാറ്.
പക്ഷേ, ഈ പുതിയ കാലഘട്ടത്തിൽ ജീപ്പിനെ ആശ്രയിക്കാത്തതും പ്രതിസന്ധിയാണ്. മാത്രമല്ല പുതുതായിട്ടുള്ള ഹരിത ടാക്സും പാവപ്പെട്ട ജീപ്പ് തൊഴിലാളികളെ നടുവൊടിക്കുകയാണ്.
15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് ഹരിത ടാക്സ് സർക്കാർ ഈടാക്കുന്നത്. 13 വർഷമായി ഓർക്കാട്ടേരിയിൽ ജോലി ചെയ്യുന്ന ടി.കെ വിജിത്തിന് പറയുവാനുള്ളതും മറ്റൊന്നുമല്ല, രൂക്ഷമായ സാമ്പത്തിക ചെലവ് കാരണം നിരവധി പേരാണ് ജീപ്പ് മേഖല ഒഴിവാക്കി മറ്റു തൊഴിൽ മേഖലയിലേക്ക് കുടിയേറിയത്.
മറ്റൊരു ഡ്രൈവറായ മനോജ് കഴിഞ്ഞ മൂന്നു വർഷത്തോളമായി കൊറോണ പ്രതിസന്ധിയും, സാമ്പത്തിക ചെലവും കാരണം ജീപ്പ് ഉപേക്ഷിച്ചിരുന്നു, ഈ അടുത്ത് സമയത്താണ് വീണ്ടും സർവ്വീസ് പുനസ്ഥാപിച്ചത്.
ഓർക്കാട്ടേരി ജീപ്പ് തൊഴിലാളി യൂണിയൻ പ്രസിഡണ്ട് പ്രകാശൻ തായനം പങ്കുവെക്കുന്ന ആശങ്ക അധികാരികൾ ശ്രവിക്കണം. പുതുതായി ബൊലേറോ ജീപ്പ് വാങ്ങണമെങ്കിൽ 10 ലക്ഷത്തിൽ രൂപ അധികം ചെലവ് വേണം. വർഷങ്ങൾക്ക് മുമ്പ് 7 ലക്ഷം രൂപ ആയിരുന്നിടത്താണ് ഇപ്പോഴുള്ള ഈ ഒരു വർദ്ധന.
മേഖലയിലേക്ക് പുതുതായി ആളുകൾ കടന്നു വരാത്തത് തന്നെയാണ് മേഖല പ്രതിസന്ധിയിലേക്ക് എന്നതിന്റെ പ്രധാന സൂചന. പലരും പിടിച്ചുനിൽക്കുന്നത് തന്നെ സ്കൂൾ ട്രിപ്പ് ഉള്ളതുകൊണ്ട് മാത്രമാണ്. മറ്റു ടാക്സി വാഹനങ്ങളെ അപേക്ഷിച്ച് സ്പെഷൽ ട്രിപ്പുകൾ ജീപ്പിനു വളരെ കുറവാണ്.
പുതുതായി സർവീസ് ആരംഭിക്കുവാനുള്ള പ്രതിസന്ധിയും ചെറുതല്ല. ഈ മേഖലയിൽ ഇപ്പോഴുള്ളത് പഴയ തലമുറയിൽപ്പെട്ട ഡ്രൈവർമാരും ജീവനക്കാരുമാണ്, പുതിയ തലമുറയിൽ പെട്ട ആരും കടന്നു വരാത്തത് ഈ മേഖല കടന്നു പോകുന്ന പ്രതിസന്ധി അത്രമാത്രം രൂക്ഷമാണെന്ന് ആർക്കും ബോധ്യമാകും.
ഇക്കാര്യത്തിൽ, സർക്കാർ നികുതി ഇളവ് പ്രഖ്യാപിച്ചും, ജീപ്പ് ഡ്രൈവർമാർക്ക് പുതുതായി സബ്സിഡികൾ അനുവദിച്ചും, ഇൻഷുറൻസ്, ബ്രേക്കിംഗ്, ഹരിത ടാക്സ്, എന്നിവയിൽ കുറവ് വരുത്തിയും, തീരുമാനമെടുത്താൽ ഒരു പരിധി വരെ വളരെ സഹായകരമാണ്.
ഗതാഗത മേഖലയിൽ ജീപ്പ് സർവീസ് നടത്തുന്ന പങ്ക് വളരെ വലുതാണ്, ഓട്ടോ, ബസ്, സർവ്വീസ് ഇല്ലാത്ത മേഖലയിൽ ഇന്നും ജനങ്ങൾ ആശ്രയിക്കുന്നത് ജീപ്പിനെ തന്നെയാണ്, അതുകൊണ്ട് ഓർക്കാട്ടേരിയിലേയും, ഓർക്കാട്ടേരിയിലെ പരിസരപ്രദേശങ്ങളിലെയും ജീപ്പ് തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ഉചിതമായ തീരുമാനം ഉണ്ടാകണം എന്നാണ് അഭ്യർത്ഥിക്കുവാനുള്ളത്.ഓർക്കാട്ടേരി ജീപ്പ്തൊഴിലാളി യൂണിയൻ പ്രസിഡണ്ട് പ്രകാശൻ തായനം പറഞ്ഞു. സെക്രട്ടറി സുധീന്ദ്രൻ, കെ.ടി.കെ മോഹനൻ സംബന്ധിച്ചു.
Jeep workers are in dire straits