വടകര: വടകരയിലെ ഏറ്റവും പഴക്കമുള്ളതും വ്യാപാരി മേഖലയിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തുകയും ചെയ്ത മഹത്തായ സ്ഥാപനമാണ് കൃഷ്ണാ വാച്ച് വർക്സ്. ഇക്കഴിഞ്ഞ ജനുവരി പതിനഞ്ചാം തീയതി ആയിരുന്നു ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായത്. വടകര എംഎൽഎ കെ കെ രമയുടെ സാന്നിധ്യത്തിൽ കേക്കു മുറിച്ചും പൊന്നാടയണിയിച്ചും കൃഷ്ണനെട്ടനെ ആദരിച്ചു.
വടകരക്കാർ സ്നേഹപൂർവ്വം കൃഷ്ണേട്ടൻ എന്ന് വിളിക്കുന്ന രാധാകൃഷ്ണേട്ടന്റെ ദീർഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായിട്ടാണ് ഇന്നും വടകരയിലെ ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നത്. എച്ച്എംടി പോലുള്ള പാരമ്പര്യ ബ്രാൻഡുകളെ വടകരക്ക് പരിചയപ്പെടുത്തിയത് കൃഷ്ണേട്ടനാണ്. വാച്ച് വില്പന രംഗത്ത് മാത്രമല്ല റിപ്പയറിങ് രംഗത്തും ഈ സ്ഥാപനം മാതൃകയാണ്.
ആദ്യകാലം മുതൽ തന്നെ സ്ത്രീകളുടെ വാച്ച് റിപ്പയറിങ്ങും വില്പനയും ഇവിടെ ആരംഭിച്ചു എന്നുള്ളത് പ്രത്യേകതയാണ്. കൃഷ്ണേട്ടന്റെ നേതൃത്വത്തിൽ നിരവധി സംഭാവനകളാണ് വടകരക്ക് നൽകിയത്. 80 കളുടെ ഒടുക്കത്തിലും 90കളുടെ ആദ്യ കാലഘട്ടത്തിലും വടകരയ്ക്ക് അഭിമാനമായി ഇന്നും നിലനിൽക്കുന്ന അഞ്ചുവിളക്ക് ജംഗ്ഷനിലെ ക്ലോക്ക് കൃഷ്ണേട്ടന്റെ സംഭാവനയാണ്. കൂടാതെ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച മാഹി ക്രിസ്ത്യൻ പള്ളിയിലെ ക്ലോക്ക് കമ്പ്ലൈന്റ് ആയ സമയത്ത് റിപ്പയർ ചെയ്തത് കൃഷ്ണേട്ടനാണ്.
അഞ്ചുവിളക്ക് ജംഗ്ഷനിലെ ക്ലോക്ക് 2 വർഷങ്ങൾക്കു മുമ്പ് വരെ പൂർണ്ണ ഉത്തരവാദിത്തം കൃഷ്ണാ വാച്ചസിന് തന്നെയായിരുന്നു. നഗരസഭയുടെ പുതിയ ടെൻഡർ പ്രകാരം മറ്റൊരു കമ്പനിക്ക് മേൽനോട്ടത്തിനുള്ള ചുമതല നൽകുകയായിരുന്നു. ഈ ഒരു കമ്പനി ചുമതല ഏറ്റെടുത്തതിനു ശേഷം കൃത്യമായി സമയം ചലിക്കാറില്ല. സാധാരണ കൃഷ്ണ വാച്ചസ് ഏറ്റെടുത്ത സമയത്ത് റിപ്പയർ വന്നു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ അത് പരിഹരിക്കാറുണ്ടായിരുന്നു. കൃഷ്ണ വാച്ചസിന്റെ കൃഷ്ണേട്ടനും മക്കളും ഉൾപ്പെടെയുള്ളവരായിരുന്നു ഇതിന്റെ പിന്നിൽ.
1990 കളിൽ അഞ്ചു വിളക്കിൽ തലയുയർത്തി നിൽക്കുന്ന ഘടികാരം സ്ഥാപിച്ചത് മുതൽ 2019 വരെ വരെ കൃഷ്ണാ വാച്ചസ് തന്നെയായിരുന്നു ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്തു കൊണ്ടിരുന്നത്. സൗജന്യമായിട്ടായിരുന്നു അന്ന് ക്ലോക്ക് സ്ഥാപിച്ചത്. പിന്നീട് കാലം കഴിഞ്ഞപ്പോൾ പഴയത് മാറ്റി പുതിയ ക്ലോക്ക് സ്ഥാപിക്കുകയുമുണ്ടായി. എന്നാൽ ഇന്ന് ഘടികാരത്തിന്റെ അവസ്ഥ കണ്ട് വളരെ ഹൃദയ വേദനയാണ് അനുഭവിക്കുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.
മാത്രവുമല്ല ക്ലോക്കിന്റെ മുൻവശത്ത് മറ്റൊരു കമ്പനിയുടെ സ്റ്റിക്കർ പതിച്ചതും ശരിയായില്ല. നീണ്ട 30 വർഷങ്ങളോളം കണ്ണിലെ കൃഷ്ണമണിയെ പോലെ ഈ ക്ലോക്കിനെ സംരക്ഷിച്ച തങ്ങൾക്ക് നീതി ലഭ്യമായില്ല എന്നതാണ് ഇവർക്ക് പറയുവാനുള്ളത്. വടകരയിലെയും കടത്തനാടിന്റെയും വ്യാവസായിക വാണിജ്യ പുരോഗതിക്ക് മികച്ച സംഭാവന നൽകിയ കൃഷ്ണ വാച്ച് വർക്സിനോട് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തതിൽ കടുത്ത മാനസിക ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
വടകരയുടെ വികസനം മാത്രം ലക്ഷ്യമാക്കിയായിരുന്നു കൃഷ്ണനെട്ടൻ ക്ലോക്ക് സ്ഥാപിച്ചത്. അത് കൃഷ്ണേട്ടൻ ജീവിച്ചിരിക്കുന്ന കാലത്തുതന്നെ മറ്റൊരാൾക്ക് നൽകിയത് ശരിയായ ഏർപ്പാടായില്ല. കൃഷ്ണ വാച്ചസിന് തന്നെ അഞ്ചു വിളക്ക് ക്ലോക്കിന്റെ ഉത്തരവാദിത്വം തിരികെ ഏൽപ്പിക്കണം എന്നാണ് ആവശ്യം.
അഞ്ചുവിളക്ക് ഘടികാരത്തിന്റെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഓട്ടോ ഡ്രൈവർമാരും പറയുന്നത് ഇത് തന്നെയാണ്. കഴിഞ്ഞ നാല് മാസങ്ങളായി ക്ലോക്ക് വർക്ക് ചെയ്യുന്നില്ല. വർഷങ്ങൾക്കു മുമ്പ് സമയം തെറ്റിയാൽ തന്നെ പെട്ടെന്ന് ശരിയാക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അത്തരത്തിലുള്ള ഒരു പ്രവണത കാണാൻ സാധിക്കുന്നില്ല. ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. സിവിൽ സ്റ്റേഷൻ, കോടതികൾ, വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ഒരു ഭാഗത്തുള്ള സമയം കാണാൻ സാധിക്കും.
മെയിൻ റോഡ്, മാർക്കറ്റ് റോഡ്, ജെ.ടി റോഡ്, എന്നിവിടങ്ങളിലുള്ളവർക്ക് മറുഭാഗത്തെ സമയവും കാണാൻ സാധിക്കും എന്ന രീതിയിലാണ് കൃഷ്ണേട്ടൻ ക്ലോക്ക് സ്ഥാപിച്ചത്. പല വിദേശ രാജ്യങ്ങളും ക്ലോക്ക് ടവറുകൾ സ്ഥാപിക്കുന്ന തിരക്കിനിടയിൽ പോലും പതിറ്റാണ്ടുകൾക്ക് മുമ്പ് വടകരക്കാർക്ക് അത്തരത്തിലുള്ള അനുഭവം ഉണ്ട് എന്നുള്ളത് അത്ഭുതമാണ്. ഗോൾഡൻ ജൂബിലിയുടെ ആഘോഷ നിറവിൽ കൃഷ്ണ വാച്ചസ് എത്തിയ ഈ സമയത്ത് എത്രയും പെട്ടെന്ന് അഞ്ചു വിളക്ക് ക്ലോക്ക് അവരുടെ ഉത്തരവാദിത്വത്തിലേക്ക് തന്നെ ഏൽപ്പിക്കണമെന്നുള്ളതാണ് നാട്ടുകാരുടെയും ഉപഭോക്താക്കളുടെയും പൊതു വികാരം.
Golden Jubilee; Krishna watches with nod