വടകര : വടകര അറക്കിലാട് നാളോം വയൽ പ്രദേശവാസികൾ കുടിനീരിനായി സമര രംഗത്ത്. ജനകീയസൂത്രണ പദ്ധതി പ്രകാരം കുഴിച്ച കിണറിൽ നിന്നാണ് ഇവിടെ നിന്നും 300 കുടുംബങ്ങൾ വെള്ളം എടുക്കുന്നത്.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ കിണറിന് തൊട്ടടുത്തുള്ള തണ്ണീർത്തടം, സ്ഥലമുടമ മണ്ണിട്ട് നികത്തിയിരിക്കുന്നു. കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വരുന്ന അറക്കിലാട്ട് പ്രദേശവാസികൾക്ക് തങ്ങളുടെ കുടിവെള്ള സ്രോതസ്സ് വാറ്റുമോ എന്ന ആശങ്കയിലാണ്.
ഇത് സംബന്ധിച്ച് പ്രദേശവാസികൾ വടകര വില്ലേജ് ഓഫീസിൽ പരാതി നൽകി. തുടർന്ന് വടകര വില്ലേജ് ഓഫീസർ ഷീന ചെറിയാന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തണ്ണീർത്തടം ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. പക്ഷേ ഡാറ്റാ ബാങ്കിൽ 2012ൽ ഇത് ഒഴിവാക്കിയതായും കാണുന്നുണ്ട്.
അത് ഉടനടി പരിശോധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പും നൽകി. ജനങ്ങൾ ഉപയോഗിക്കുന്ന ജനകീയ കിണറിന് സമീപം തണ്ണീർത്തടം മണ്ണിട്ട് നികത്തിയത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്നു വർഷമായി സ്ഥലമുടമയുമായി ചർച്ചയ്ക്ക് തയ്യാറായെങ്കിലും അദ്ദേഹം പിന്തിരിയുകയാണ് ഉണ്ടായത്.
മണ്ണിട്ട് നികത്തിയ തണ്ണീർത്തടം പൂർവ്വ സ്ഥിതിയിലാക്കുക, എന്ന ഉറച്ച തീരുമാനത്തിലാണ് ഇവിടുത്തെ ജനകീയ സമിതി. അല്ലാത്തപക്ഷം 300 ഓളം കുടുംബങ്ങൾ വരാനിരിക്കുന്ന വേനൽക്കാലത്ത് കുടിനീരിനായി നെട്ടോട്ടമോടേണ്ടി വരും. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരസമിതി നേതാക്കൾ.
For drinking water; Local residents united