വടകര: ഇന്ധനവില വർദ്ധിച്ചാൽ വടകരയെ ബാധിക്കും. വടകരയിൽ നിന്നും 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുറഞ്ഞ വിലക്ക് മാഹിയിൽ ഇന്ധനം ലഭ്യമാണ്.
ഇത് വൻതോതിൽ മാഹിയിൽ നിന്നും ഇന്ധനം കൊണ്ടുവരുവാനും, കടത്തുവാനുമുള്ള സാധ്യതയുണ്ട്. ഇന്ധന വില കേരളവുമായി താരതമ്യം ചെയ്താൽ പെട്രോളിന് 10 രൂപയിലധികം വ്യത്യാസമുണ്ട്. ഡീസലിനും വൻ വ്യത്യാസം തന്നെയാണുള്ളത്. അതിനാൽ തന്നെ പമ്പുകളിൽ വൻ തിരക്ക് വരും ദിവസങ്ങളിൽ അനുഭവപ്പെടാം.
മാസങ്ങളായി ഗതാഗത തടസ്സവും മാഹിയിൽ നിത്യ സംഭവമാണ്. കേരള ബജറ്റിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് രണ്ടു രൂപ സെസ് കൂട്ടുവാൻ തീരു മാനിച്ചതോടെ മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ തിരക്ക് ഇനിയും കൂടിയേക്കും. 2022 മേയ് മൂന്നിന് കേന്ദ്ര സർക്കാർ ഇന്ധന വിലയിലെ എക്സ്സൈസ് ഡ്യൂട്ടി കുറച്ച ശേഷം കഴിഞ്ഞ എട്ടു മാസത്തോളമായി എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടിയിട്ടില്ല.
തുടർന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് വിൽപ്പന നികുതി കുറയ്ക്കുവാൻ ആവശ്യപ്പെട്ടെങ്കിലും കേരളം കുറച്ചില്ല. അതേ സമയം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഉൾപ്പെടെ മാഹിയിൽ പുതുച്ചേരി സർക്കാർ നികുതി കുറച്ചതോടെ കേരളവുമായി ഇന്ധനങ്ങൾക്ക് വിലയിലെ അന്തരം മാഹിയിൽ ലിറ്ററിന് 10 രൂപയക്ക് മേൽ വ്യത്യാസം വന്നതോടെ മാഹിയിൽ ഇന്ധന വിൽപ്പന ഇരട്ടിയിലധികമായി തുടരുകയായിരുന്നു.
മാഹിയിൽ പെട്രോൾ വില ലിറ്ററിന് 93.80 രൂപയു ള്ളപ്പോൾ കേരളത്തിൽ 105.85 രൂപയാണ് വില. ഡീസലിന് മാഹിയിൽ 83.72 രൂപയും കേരളത്തിൽ 94.80 രൂപയുമാണ് വില ഈ സാഹചര്യത്തിലാണ് മാഹിയിലേക്ക് ഇന്ധനത്തിനായി വാഹനങ്ങളുടെ ഒഴുക്ക് തുടരുന്നത്.
മാഹിയിൽ നിന്ന് ഇന്ധന കടത്തും തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടെയാണ് വീണ്ടും രണ്ട് രൂപ കേരളത്തിൽ കൂ ട്ടുന്നത്. ഇതോടെ പെട്രോളിന് ലിറ്ററിന് 14 രൂപ കുറവ് വന്നേക്കും ഡീസലിന് 13 രൂപയും. മാഹി/ ചൊക്ലി മേഖലയിലെ പമ്പുകൾ ഇനി തിരക്കിന്റെ കാലമായിരിക്കും.
Price increase; Fuel smuggling may also increase from Mahi