Featured

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

News |
Apr 24, 2024 05:00 PM

വടകര : പരസ്യപ്രചാരണം തീരാനിരിക്കെ സംസ്ഥാനത്തെ ആവേശക്കടലാക്കി മുന്നണികളുടെ കലാശപ്പോര്. ഇത്തവണ പുതുചരിത്രമെഴുതുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം.

മുഴുവൻ സീറ്റിലും ജയമെന്ന് അവസാനനിമിഷവും പറയുന്നു യുഡിഎഫ്. പ്രധാനമന്ത്രി പറഞ്ഞപോലെ രണ്ടക്ക സീറ്റ് നേടുമെന്നാണ് ബിജെപിയുടെ വാദം.


സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോകള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളും അവരുടെ അണികളും ഒരേ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടികലാശത്തിന്‍റെ ആവേശത്തിലാണിപ്പോള്‍ നാട്.


ചെണ്ടമേളവും ബാന്‍ഡ് മേളവും ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയാണ് പലയിടത്തും കൊട്ടിക്കലാശം. കൊട്ടും പാട്ടുമൊക്കെയായി കൊട്ടിക്കലാശം അതിന്‍റെ അവസാനലാപ്പിലെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും ആവേശവും വാനോളമാണ്.

സ്ഥാനാര്‍ത്ഥികളുടെ കൂറ്റൻ ഫ്ലക്സുകള്‍ ക്രെയിനുകളില്‍ ഉയര്‍ത്തിയും മറ്റുമാണ് പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തെ വര്‍ണാഭമാക്കുന്നത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒരു മണ്ഡലത്തിലെ ഒരെ സ്ഥലത്ത് സംഗമിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം തെരഞ്ഞെടുപ്പുകളിലെ കേരളത്തിലെ മാത്രം പ്രത്യേകതകളിലൊന്നാണ്.

വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് 3 മുന്നണികളും. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകി.

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം അനുവദിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം നൽകിയത്. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

#loksabha #election #campaign #last #hour

Next TV

Top Stories