വടകര : (vatakaranews.com) വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടുപോകുമോ ? ഏറെ സൗമ്യനും മതേതര പ്രതിച്ഛായുള്ളതുമായ ബി ജെ പി യിലെ മുതിർന്ന നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായ സി കെ പത്മനാഭൻ നേതൃത്വത്തിന് എതിരെ ഉന്നയിച്ച വിമർശനങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിവാദങ്ങൾക്ക് വഴി വെക്കുന്നതിനിടെ സി കെ പി യും അടുത്തിടെ ബി ജെ പി യിലേക്ക് വന്ന മുൻ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലും ഒരേ വേദിയിൽ എത്തുന്നതിനെ രാഷ്ട്രീയ കേരളം ഉറ്റ് നോക്കുന്നു.
രണ്ട് ദിവസം മുൻപ് കാസർകോഡ് നടന്ന എൻ ഡി എ തെരഞ്ഞെടുപ്പ് പരിപാടിയിൽ സി കെ പി യെ ഒഴിവാക്കി പത്മജക്ക് അമിത പ്രാധാന്യം നൽകിയെന്ന് ആരോപണം ഉയർന്നിരുന്നു. കഷ്ടപ്പെട്ട് പ്രവർത്തിച്ചവരുടെ തലയിലേക്ക് പുതിയ ആളുകളെ കെട്ടിവയ്ക്കുമ്പോൾ വൻ പ്രത്യാഘാതമുണ്ടാകും. ബി ജെ പിയിൽ അധികാരാധിഷ്ഠിത രാഷ്ട്രീയം വളർന്ന് വരികയാണ് . കോൺഗ്രസ് മുക്ത ബി ജെ പിക്കായി പോരാടേണ്ട അവസ്ഥയാണ് .
തുടങ്ങിയ വിമർശനങ്ങളാണ് സി കെ പി നേതൃത്വത്തിന് എതിരെ ഉന്നയിക്കുന്നത്. സി കെ പി ഉയർത്തി വിട്ട വിമർശനങ്ങൾ ബി ജെ പി കേന്ദ്രങ്ങളെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് . സി കെ പി യുടെ പ്രതികരണങ്ങൾക്ക് സംസ്ഥാന നേതത്വം മറുപടി പറയുമെന്നാണ് കഴിഞ്ഞ ദിവസം വടകരയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബി ജെ പി ദേശീയ കൗൺസിൽ അംഗം കെ പി ശ്രീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ജന സംഘം കാലം മുതൽ ആത്മാർത്ഥമായി പ്രവർത്തിച്ചവരെ ഒഴിവാക്കി അധികാരി മോഹികൾക്ക് അമിത പ്രാധാന്യം നൽകുന്നത് സംസ്ഥാനത്ത് എൻ ഡി എ മുന്നണിയുടെ സാധ്യതകളെ തന്നെ ഇല്ലാതാക്കുമെന്ന് ഒരു വിഭാഗം പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ മുസ്‌ലിം വിരുദ്ധ രാഷ്‌ട്രീയം ഗുണം ചെയ്യില്ലെന്നും ഇത് കേരളമാണെന്നും ഉത്തരേന്ത്യയല്ലെന്നും സി കെ പി പറയുന്നു.
വടകരയിലെ എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ വേണ്ടിയാണ് ബുധനാഴ്ച സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ വടകരയിൽ എത്തുന്നത്. കൺവെൻഷൻ മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ ഉദ്ഘാടനം ചെയ്യും. കൺവെൻഷന് മുന്നോടിയായി സ്ഥാനാർത്ഥിയുടെ റോഡ് ഷോയും അരങ്ങേറും
#Will #it open #way #controversies #CKP #PadmajaVenugopal #same #platform #today #Vadakara