ചോമ്പാല: കഴിഞ്ഞ എട്ടു വർഷക്കാലമായി ചോമ്പാല തുറമുഖത്തുണ്ട് ചന്ദ്രൻ. സ്വന്തം നാട് അല്ലെങ്കിലും നാട്ടുകാർക്കെല്ലാം സുപരിചിതൻ. എന്നാൽ, ചന്ദ്രനെന്ന പേരല്ലാതെ മറ്റൊന്നും സഹപ്രവർത്തകർക്കോ, സുഹൃത്തുക്കൾക്കോ അറിയില്ലായിരുന്നു. തനിക്ക് വീടോ കുടുംബമോ ഇല്ലെന്നും ബന്ധുക്കളെല്ലാം മരിച്ചുപോയി എന്നുമൊക്കെയാണ് ചന്ദ്രൻ എല്ലാവരെയും ധരിപ്പിച്ചിരുന്നത്.


എന്നാൽ 32 വർഷങ്ങൾക്ക് ശേഷം ചോമ്പാലയിൽ നിന്ന് തന്റെ കുടുംബാംഗങ്ങൾക്കരികിലേക്ക് മടങ്ങിയിരിക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശി ചന്ദ്രൻ. തീരദേശ പോലീസിന്റെ ഇടപെടലാണ് മൂന്നു പതിറ്റാണ്ടിന് ശേഷമുള്ള സമാഗമത്തിന് വഴിയൊരുങ്ങിയത്. 22ാം വയസ്സിലാണ് ചന്ദ്രനെ അഞ്ചലിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് അഞ്ചൽ പോലീസിൽ ചന്ദ്രന്റെ കുടുംബം പരാതിയും നൽകിയിരുന്നു. എന്നാൽ ചന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പല നാടുകളിലായി അലഞ്ഞുതിരിഞ്ഞ ചന്ദ്രൻ എട്ടുവർഷം മുമ്പാണ് ചോമ്പാല തുറമുഖത്തെത്തുന്നത്. ആദ്യമൊക്കെ തുറമുഖത്ത് ചുമട്ട് ജോലി ചെയ്തിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെ പിന്നീട് മത്സ്യത്തൊഴിലാളികളെ സഹായിച്ച് ഉപജീവനം നടത്തി വരികയായിരുന്നു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തീരദേശ പോലീസിനോട് രണ്ടാഴ്ച മുമ്പാണ് ചന്ദ്രൻ തന്റെ സ്ഥലവും ഓർമ്മയുള്ള ചിലരുടെ വിവരങ്ങളും പറയുന്നത്. ഇതനുസരിച്ച് തീരദേശ പോലീസ് വിവരങ്ങൾ അഞ്ചൽ സ്റ്റേഷനിൽ ഉൾപ്പെടെയുള്ള പോലീസ് ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും ഇടുകയായിരുന്നു. ഇതേ തുടർന്ന് അഞ്ചലിലെ പാങ്ങലങ്ങാട്ടിൽ അധ്യാപകനായ സജീവൻ ചന്ദ്രന്റെ മുഖം തിരിച്ചറിയുകയും, തീരദേശ പോലീസിൽ ബന്ധപ്പെടുകയുമായിരുന്നു.
അന്വേഷണത്തിൽ ചന്ദ്രന്റെ ബന്ധുക്കളെ പോലീസ് തിരിച്ചറിഞ്ഞു. അമ്മ കാളിയും, ഒരു സഹോദരനും, സഹോദരിയും, ഉണ്ടെന്ന വിവരവും ലഭിച്ചു. സജീവൻ മാഷുടെ ഇടപെടൽ കാരണം കൊല്ലത്തുള്ള അഡ്വ: എം.എസ് രാജേഷ് കഴിഞ്ഞദിവസം വാഹനവുമായി മാഹിയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നു.
തിരികെ മടങ്ങുമ്പോൾ ചന്ദ്രനെയും അദ്ദേഹം കൂടെ കൂട്ടി. വടകര തീരദേശ പോലീസ് സബ് ഇൻസ്പെക്ടർ അബ്ദുൽസലാം നാമത്ത്, ബീറ്റ് പോലീസ് ഓഫീസർ ബിജു, കോസ്റ്റൽ വാർഡൻ ബബിത്ത് ലാൽ എന്നിവരുടെ ഇടപെടലാണ് ചന്ദ്രനെ കുടുംബത്തിൽ തിരിച്ചെത്തിക്കാൻ സഹായിച്ചത്. സ്നേഹനിർഭരമായ യാത്രയയപ്പാണ് ചോമ്പാല ചന്ദ്രന് നൽകിയത്.
Chandran returned to his family members