വടകര: (vatakaranews.in) ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി വടകര അടക്കാത്തെരുഭാഗത്തെ കച്ചവടക്കാരും ജനങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം വേണമെന്ന് കെ.കെ.രമ എം.എൽ.എ.


ദേശീയപാതയുടെ പ്രവൃത്തി കാരണം അടക്കാത്തെരു ജങ്ഷനിൽ ഉയരുന്ന വലിയ രൂപത്തിലുള്ള പൊടിപടലം കാരണം കച്ചവടക്കാർക്കും സമീപത്തുള്ള വീട്ടുകാർക്കും യാത്രക്കുമെല്ലാം വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ഇതിനു താത്കാലിക പരിഹാരമെന്നോണം പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ സമയാനുസൃതമായി ടാങ്കറുകളിൽ വെള്ളംഉപയോഗിച്ച് പൊടിപടലം പരക്കുന്നത് ഒരു പരിധിവരെ തടയാമെന്നിരിക്കെ അങ്ങനെ ഒരു നടപടിയും സ്വീകരിക്കാത്ത ഹൈവേ അതോറിറ്റിയുടെയും, ബന്ധപ്പെട്ട കരാറുകാരുടെയും നിലപാടിൽ കച്ചവടക്കാരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനെ തുടർന്ന് എം.എൽ.എ സ്ഥലം സന്ദർശിക്കുകയും ചുമതലപ്പെട്ടവരെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. ദേശീയപാതയിൽ നിന്നും ടൗൺ ഹാൾ വഴി പഴയസ്റ്റാൻഡിലേക്ക് പോകുന്ന വഴിയിലെ കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്.
റോഡിന്റെ പ്രവേശന ഭാഗത്തു കോൺക്രീറ്റ് ചെയ്‌താൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാകും. വൈകാതെ തന്നെ ഇവിടം കോൺക്രീറ്റ് ചെയ്യുമെന്ന് അധികൃതർ എം.എൽ.എ യ്ക്ക് ഉറപ്പു നൽകി.
തുടർന്ന് ഒരുഭാഗത്ത് ടാർ ചെയ്യുകയും ചെയ്തു. റോഡിനു നടുവിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പോകുന്നതിനാൽ ഒരു ഭാഗത്തെ വാഹന ഗതാഗതം ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.
ഇത് കാരണം ഇവിടെ വാഹന കുരുക്കും രൂക്ഷമാണ്. വാട്ടർ അതോറിറ്റി എൻജിനിയറിങ് മേധാവിയെ സംഭവസ്ഥലത്തു വച്ച് എം.എൽ.എ ഫോണിൽ ബന്ധപ്പെടുകയും പൊട്ടിയ പൈപ്പ് ലൈൻ പെട്ടെന്ന് നേരെയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് അബ്ദുൽ സലാം, പരിസരത്തുള്ള മറ്റു കച്ചവടക്കർ ഒപ്പമുണ്ടായിരുന്നു.
#National #Highway #Works #Urgent #solution #woes #Atakatheru #KKRamaMLA