---
title: "ഇഗ്‌നോ ക്യാമ്പസ് യാഥാര്‍ത്ഥ്യമായില്ല; ഭൂമി തിരിച്ചുകിട്ടണമെന്ന് മണിയൂര്‍ പഞ്ചായത്ത്"
english_title: " Igno Campus is not a reality; Maniyoor panchayat wants land back"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/25703/igno-campus-is-not-a-reality-maniyoor-panchayat-wants-land-back"
published_at: "2022-02-11T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6205d3e0ebd87_igno campus.jpg"
keywords: []
---

# ഇഗ്‌നോ ക്യാമ്പസ് യാഥാര്‍ത്ഥ്യമായില്ല; ഭൂമി തിരിച്ചുകിട്ടണമെന്ന് മണിയൂര്‍ പഞ്ചായത്ത്

> **Lead Summary:** വടകര :മണിയൂര്‍ പഞ്ചായത്തില്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് അനുവദിക്കും എന്ന വാഗ്ദാനത്തില്‍ പഞ്ചായത്ത് അനുവദിച്ചു നല്‍കിയ ഭൂമി തിരിച്ചുകിട്ടണമെന്ന് ഭരണസമിതി. മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്താവേണ്ട ഇഗ്‌നോ റീജണല്‍ സെന്റര്‍ സ്ഥാപിക്കാന്‍ 2010ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയായിരിക്കെയാണ് പഞ്ചായത്ത് കളരിക്കുന്നില്‍ രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയത്.

## Article Content

വടകര :മണിയൂര്‍ പഞ്ചായത്തില്‍ ഇന്ദിരാ ഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് അനുവദിക്കും എന്ന വാഗ്ദാനത്തില്‍ പഞ്ചായത്ത് അനുവദിച്ചു നല്‍കിയ ഭൂമി തിരിച്ചുകിട്ടണമെന്ന് ഭരണസമിതി. മലബാറിലെ ഉന്നത വിദ്യാഭ്യാസത്തിന് കരുത്താവേണ്ട ഇഗ്‌നോ റീജണല്‍ സെന്റര്‍ സ്ഥാപിക്കാന്‍ 2010ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയായിരിക്കെയാണ് പഞ്ചായത്ത് കളരിക്കുന്നില്‍ രണ്ട് ഏക്കര്‍ ഭൂമി സൗജന്യമായി നല്‍കിയത്.

എന്നാല്‍ നാളിതുവരെയായിട്ടും ക്യാമ്പസ് ആരംഭിക്കാനുള്ള ഒരു നടപടിയും എംപിമാരോ ഇഗ്‌നോയോ സ്വീകരിച്ചില്ല. ചുറ്റുമതില്‍ കെട്ടി ഗേറ്റ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും ഇവിടെ നടന്നില്ല. കാടുമൂടിക്കിടന്ന സ്ഥലം നിലവില്‍ ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറി. രണ്ടു തവണ എംപിയായിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇഗ്‌നോ സെന്ററിനായി ഇടപെടല്‍ നടത്തിയില്ലെന്നാണ് ആരോപണം. മുല്ലപ്പള്ളി വടകരയില്‍ നടത്തിയ വിഷന്‍ 2025ന്റെ ഭാഗമായാണ് ഇഗ്‌നോ ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.

1500 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനും ക്ലാസുകള്‍ നടത്താനും ആവശ്യമായ കെട്ടിടം താല്‍ക്കാലികമായി കണ്ടെത്താനുള്ള ശ്രമവും നടന്നു. മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം പ്രകൃതിക്ഷോഭങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നീക്കിവച്ച സര്‍ക്കാര്‍ കെട്ടിടം ഇതിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. മണിയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി കലക്ടറുടെ അനുമതിയോടെ കെട്ടിടം വിട്ടുകൊടുത്തു.

പിന്നീട് സെന്റര്‍ വടകര അടക്കാത്തെരുവിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവിടെ നിന്ന് വീണ്ടും മാറ്റി. നിലവില്‍ പുത്തൂര്‍ കെഎസ്ഇബിക്ക് സമീപത്തുള്ള ക്വാര്‍ട്ടേഴ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. ബിരുദ, ബിരുദാനന്തരബിരുദ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നത്. റീജണല്‍ ഡയറക്ടറും അസി. രജിസ്ട്രാറും ഉള്‍പ്പെടെ 15 ജീവനക്കാരും ഇഗ്‌നോയുടെ വടകര സെന്ററില്‍ ജോലി ചെയ്യുന്നുണ്ട്.

സൗകര്യപ്രദമായ സ്ഥലം സൗജന്യമായി ലഭിച്ചിട്ടും സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മണിയൂര്‍ പഞ്ചായത്തിലെ ഒട്ടേറേ പദ്ധതികള്‍ക്കായി നിലവില്‍ ഭൂമി ആവശ്യമുണ്ട്. എംസിഎഫ് കേന്ദ്രം, ഹരിത കര്‍മ്മ സേനക്ക് തൊഴില്‍ യൂണിറ്റ്, ജലജീവന്‍ പദ്ധതിക്ക് വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതുള്‍പ്പെടെ ഒന്നര ഏക്കറിലേറെ ഭൂമി ആവശ്യമായ വിവിധ പദ്ധതികള്‍ പഞ്ചായത്തിന്റെ പരിഗണനയിലുണ്ട്. ഈ ഭൂമി എത്രയും പെട്ടെന്ന് തിരികെ ലഭിക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/25703/igno-campus-is-not-a-reality-maniyoor-panchayat-wants-land-back)