ചോറോട് ഈസ്റ്റ്: (vatakara.truevisionnews.com) ജീവനും കാർഷിക വിളകൾക്കും ഭീഷണിയായി കാട്ടുപന്നി ശല്യം രൂക്ഷം. ഇതിന് ശാശ്വത പരിഹാരം തേടുകയാണ് ചോറോട് ഈസ്റ്റ് കർഷക കൂട്ടായ്മ.


മഴ മാറിയതോടെ നാട്ടുപ്രദേശങ്ങളിൽ പച്ചക്കറി കൃഷി വ്യാപകമായി ചെയ്തുവരുമ്പോഴാണ് തിരിച്ചടിയായിക്കൊണ്ട് കാട്ടുപന്നി വിളയാട്ടം.
പരമ്പരാഗത കൃഷിക്കാരും ഭൂമി ഇല്ലാത്തവരുമൊക്കെ സംഘംചേർന്നും അല്ലാതെയും നേന്ത്രവാഴയും ഇടവിളയായി ചേമ്പ്, ചേന എന്നിവയും കൃഷിചെയ്യുന്ന ഇടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തി കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയാണ്.
പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവർ കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നു തലനാരിഴക്കാണ് രക്ഷപ്പെടുന്നത്.
മുള്ളൻ പന്നി, ഉടുമ്പ്, കാട്ടുപൂച്ച എന്നിവയുടെ ശല്യവും ചോറോട് ഈസ്റ്റ് മേഖലയിൽ കൂടിയിരിക്കുകയാണ്. ഈ മേഖലയിൽ നിന്ന് കർഷകർ കൂട്ടത്തോടെ കാർഷികവൃത്തിയിൽ നിന്ന് പിൻമാറുന്ന സ്ഥിതിയാണ്. ആൾതാമസം ഇല്ലാത്ത പുരയിടങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിലും പന്നികൾ പെറ്റ് പെരുകുകയാണ്.
സമീപത്തെ കുറ്റിക്കാടുകളിലാണ് ക്ഷുദ്രജീവികളുടെ താവളം. പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് ഇത്തരം കുറ്റിക്കാടുകൾ ഉടമസ്ഥരെ കൊണ്ട് വെട്ടി തെളിയിക്കാൻ കഴിഞ്ഞാൽ ഒരു പരിധിവരെ ഇതിനൊരു പരിഹാരം കാണാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്.
മനുഷ്യജീവനും വളർത്തു മൃഗങ്ങൾക്കും കാർഷിക വിളകൾക്കും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം വന്യജീവികളെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് പുലരി അയൽപക്ക സൗഹൃദവേദി അധികാരികളോട് ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ടി.എം.ഭാർഗവൻ അധ്യക്ഷത വഹിച്ചു.
കെ.എം. നാരായണൻ, ടി.കെ. പ്രവീൺകുമാർ, കെ.വി.നാരായണക്കുറുപ്പ്, ഷൈബു ബാബുരാജ്, സംഗീത കോമുള്ളി, ശ്രീജിഷ്. യു.എസ്, എം.ടി.രാജൻ, ചിത്രദാസ് സി.എച്ച്, കൃഷ്ണ ദാസ്, കെ.കെ.രാമകൃഷ്ണൻ, വന്ദനം, അനിൽകുമാർ, ടി.കെ, വനിതാവേദി ഭാരവാഹികളായ പ്രീതബാബു.സി.പി, ഷിൻസി കുമുള്ളി പറമ്പത്ത് തുടങ്ങിയവർ സംസാരിച്ചു.
#Farmers #helpless #Wild #boars #threat #life #agricultural #crops