#Thiruvananthapuram #Medical College #Morphing Case #Cyber Crime #Student Protest
തിരുവനന്തപുരം: ( www.truevisionnews.com) മെഡിക്കൽ കോളജിലെ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ നിർണായക വഴിത്തിരിവ് വിദ്യാർത്ഥികൾ തന്നെ നടത്തിയ അന്വേഷണം.ആറു മാസം മുൻപാണ് റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ മെഡിക്കൽ കോളജ് വിദ്യാർത്ഥിനികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.
സൈബർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് എംബിബിഎസ് വിദ്യാർത്ഥിനികൾ സ്വന്തം നിലയ്ക്ക് അന്വേഷണം തുടങ്ങിയത്.ഒരു വിദ്യാർത്ഥിനി വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുമായി ചാറ്റ് ചെയ്തു.
തന്ത്രപൂർവം വിവരങ്ങൾ കൈമാറി ആ അക്കൗണ്ടിന്റെ യഥാർത്ഥ ടെലിഗ്രാം ഐഡിയിലേക്ക് എത്തി. തുടർന്ന് ഉപയോഗിച്ചിരിക്കുന്നത് തങ്ങൾക്ക് പരിചയമുള്ള ഫോൺ നമ്പറാണെന്ന് തിരിച്ചറിഞ്ഞു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾക്കൊപ്പം പഠിക്കുന്ന എബേൽ ആണ് പ്രതിയെന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം പൊലീസിന് കൈമാറുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അടുത്ത ബന്ധുക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെ ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായും കണ്ടെത്തി.പ്രതിക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ രാത്രി എംബിബിഎസ് വിദ്യാർത്ഥികൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് മുന്നിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു.

ഇതേതുടർന്ന് ഇന്ന് കൂടുതൽ പേരിൽ നിന്ന് മൊഴിയെടുത്ത് രണ്ട് എഫ്ഐആറുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. ഡിസിപിയുടെ നേതൃത്വത്തിൽ എബേലിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്ത ശേഷം വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി.
Content Highlight: Medical College Morphing Case Students Own Investigation Leads To Arrest
#Thiruvananthapuram #Medical College #Morphing Case #Cyber Crime #Student Protest














































