ഒഞ്ചിയം: (vatakaranews.in) ഒഞ്ചിയം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മജ്ലിസുന്നൂർ വാർഷിക പരിപാടികൾക്ക് ആരംഭമായി. 2015 മുതൽ നടന്നുവരുന്ന മജ്ലിസുന്നൂർ പരിപാടിയുടെ ഒമ്പതാം വാർഷികത്തിനാണ് കഴിഞ്ഞദിവസം തുടക്കം കുറിച്ചത്.
ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ഒഞ്ചിയം ജുമാ മസ്ജിദ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ സമ്മേളന വേദിയിലാണ് പരിപാടി ആരംഭിച്ചത്. പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ സമാധാനത്തിനു വേണ്ടി നെട്ടോട്ടമോടുമ്പോൾ പാരമ്പര്യമായി നമ്മൾ വീടുകളിൽ പാരായണം ചെയ്ത പലതിനെയും മറക്കുകയാണ്. ഇസ്ലാമിക രചനകളെയും പാരമ്പര്യത്തേയും, മുറുകെപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.
അതുകൊണ്ടുതന്നെ ബദരീങ്ങൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എല്ലായിപ്പോഴും ഓർമ്മിക്കേണ്ട നാമങ്ങളാണ്. അവരിലൂടെ മാത്രമേ നമുക്ക് സമാധാനം ലഭ്യമാവുകയുള്ളൂ. തങ്ങൾ പറഞ്ഞു.ഒഞ്ചിയം മഹല്ല് ഖാസി എം. കുഞ്ഞബ്ദുള്ള മൗലവി അധ്യക്ഷത വഹിച്ചു. അൽ ഹാഫിള് കുമ്മനം നിസാമുദ്ദീൻ അസ്ഹരി ആത്മീയ പ്രഭാഷണം നടത്തി.
സ്ത്രീധനം, വിവാഹ ധൂർത്ത്, സമൂഹത്തിൽ ഈയിടെയായി വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ ഇവയെക്കുറിച്ച് വ്യക്തമായ സന്ദേശം നൽകി. സ്ത്രീധനം ചോദിച്ചു വാങ്ങുന്നവരെയും, കല്യാണത്തിനു ശേഷം വീണ്ടും സ്ത്രീധനം ആവശ്യപ്പെടുന്നവരെയും സമൂഹത്തിൽ ഒറ്റപ്പെടുത്തണമെന്നും ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹനയുടെയും, കുന്നുമ്മക്കരയിൽ ഭർതൃ വീട്ടുകാരുടെ പീഡന മൂലം ആത്മഹത്യ ചെയ്ത ഷബ്നയുടെയും മരണത്തിന്റെ പശ്ചാത്തലത്തിലാണ് സൂചിപ്പിച്ചത്. പുതിയ കാലഘട്ടത്തിൽ സ്ത്രീ ജനവിഭാഗങ്ങളോട് പെരുമാറുന്ന രീതിയിൽ അങ്ങേയറ്റം മാറ്റം വരുത്തണമെന്നും, കാടത്ത ശൈലി പുരുഷന്മാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം ഊന്നിപ്പറഞ്ഞു.
സമ്പത്ത് നിങ്ങളുടെ കുടുംബം തന്നത് കുറഞ്ഞുപോയി, എന്നുപറഞ്ഞ് ഭാര്യമാരെ പ്രത്യേകം ടാർഗറ്റ് ചെയ്യുന്ന ഭർത്താക്കന്മാർ പുതിയ കാലഘട്ടത്തിൽ കൂടി വരികയാണ്. അതുകൊണ്ട് ഇത്തരം തിന്മകൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മഹല്ല് പ്രസിഡണ്ട് കുഞ്ഞിപ്പുരയിൽ ഇബ്രാഹിം ഹാജി, സി കെ മൊയ്തു സാഹിബ്, വി പി അഷ്റഫ്, ഹമീദ് വി പി, എൻ.ഐ.എം സെക്രട്ടറി ജനാബ് പി.പി.കെ അബ്ദുല്ലാ സാഹിബ് ഉൾപ്പെടെയുള്ളവർ പ സംബന്ധിച്ചു, ഒഞ്ചിയം മഹല്ല് നിവാസികൾ, രക്ഷിതാക്കൾ, സ്ത്രീകൾ, കുട്ടികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്ത് ആത്മ സായൂജ്യരായി.
ഇന്ന് വൈകിട്ട് 7 മണി മുതൽ കെ.എസ് മൗലവിയുടെയും, എം.കെ കുറുശ്ശിയുടെയും നേതൃത്വത്തിൽ കഥാപ്രസംഗമുണ്ടാകും. സമാപന ദിവസമായ നാളെ ദുആ മജ്ലിസോടെയാണ് വാർഷിക പരിപാടി അവസാനിക്കുക. ദുആ മജ്ലിസിന് നജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും, ആബിദ് ഹുദവി തച്ചണ്ണ ഉദ്ബോധന പ്രഭാഷണവും നടത്തും.
മുഴുവൻ വിശ്വാസികളെയും ജുമാ മസ്ജിദ് അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.മഹല്ല് സെക്രട്ടറി യു അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഷംസീർ വി.പി നന്ദിയും പറഞ്ഞു.
#Spiritual #Shore #Onchiyat #Majlisunnoor #anniversary #begun