ഒഞ്ചിയം: (vatakaranews.in) ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ ജനകീയ കൺവെൻഷൻ നടന്നു. ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ലീഗ് ഹൗസിൽ വെച്ചായിരുന്നു പരിപാടി.
വടകര കോട്ടപ്പറമ്പിൽ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ഡിസംബർ 26ാം തീയ്യതി നടക്കുന്ന എൽഡിഎഫ് സർക്കാരിനെതിരെ 'കുറ്റ വിചാരണ സദസ്സിന്റെ' വിജയത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്.
ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ മുമ്പെങ്ങുമില്ലാത്ത വിധം ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
രൂക്ഷമായ വിലക്കയറ്റം മൂലം ജനജീവിതം പാടെ സ്തംഭിച്ചിരിക്കുകയാണ്. അതിനിടയിലാണ് പിൻവാതിൽ നിയമനങ്ങളും, സ്വജനപക്ഷപാതവും, സർക്കാരിന്റെ മുഖമുദ്രയായി കൊണ്ടാടപ്പെട്ടിരിക്കുന്നത്.
അഴിമതി സാർവത്രികമായി മാറി. ഇതിനെതിരെയാണ് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ വടകര കോട്ടപ്പറമ്പിൽ പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് പറഞ്ഞു. കേരളം മുഴുവൻ സർക്കാരിന്റെ തലതിരിഞ്ഞ നായങ്ങൾക്കെതിരെ പോരാട്ടങ്ങൾക്കിറങ്ങുകയാണ്.
മുഖ്യമന്ത്രിയുടെ ബന്ധുക്കൾ പോലും അഴിമതി ഭരണത്തിന്റെ നടത്തിപ്പുകാരായി മാറി. മാസപ്പടി വാങ്ങി മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ഭരണം നടത്തിയിരിക്കുകയാണ്. ഇത് കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. പി ശ്രീജിത്ത് കൂട്ടിച്ചേർത്തു. നാലാം വാർഡ് മെമ്പർ നിരോഷ് ധനേഷ് അധ്യക്ഷത വഹിച്ചു.
അശോകൻ മുതുവന (ആർ എം പി ഐ), മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി വി.പി യൂസഫ്,മൻസൂർ ഒഞ്ചിയം(വടകര മണ്ഡലം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി), വി പി ഷംസീർ, ഉൾപ്പെടെയുള്ള ജനകീയ മുന്നണി നേതാക്കൾ സംസാരിച്ചു. സ്ത്രീകൾ ഉൾപ്പെടെ ജനകീയ കൺവെൻഷനിൽ നിരവധി പേർ പങ്കെടുത്തു.
#Trial #Chamber #Beginning #convention #fourthward