---
title: "ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ് "
english_title: "quarter lakh fine; Chorod panchayat with strict action against dumping garbage on the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/60435/quarter-lakh-fine-chorod-panchayat-with-strict-action-against-dumping-garbage-on-the-road"
published_at: "2022-08-08T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1303ba061d_Untitled-1.jpg"
keywords: []
---

# ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ് 

> **Lead Summary:** **വടകര : **മന്ത്രിമാരുടേയും, എം.എല്‍.എമാരുടേയും ശമ്പള വര്‍ദ്ധനവിന് ധൃതി കൂടുന്ന സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതിയാണെന്ന് എച്ച്. എം. എസ്. എല്ലാ ക്ഷേമനിധി ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് നല്‍കണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര : **മന്ത്രിമാരുടേയും, എം.എല്‍.എമാരുടേയും ശമ്പള വര്‍ദ്ധനവിന് ധൃതി കൂടുന്ന സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതിയാണെന്ന് എച്ച്. എം. എസ്. എല്ലാ ക്ഷേമനിധി ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് നല്‍കണമെന്ന് ജനതാ കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാതെ എം.എല്‍.എമാരുടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ധൃതി കാണിക്കുന്നത് അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ വിവിധ ക്ഷേമനിധിയിലെ എല്ലാ നിയമനങ്ങളും പുതുതായി രൂപീകരിക്കുന്ന റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് കൈമാറണമെന്ന് ജനത കണ്‍സ്ട്രക്ഷന്‍ & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (HMS) സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ക്ഷേമനിധികളിലെ വരുമാനം തൊഴിലാളികള്‍ മാസാമാസം അടക്കുന്ന അംശാധായവും തൊഴിലാളികള്‍ തൊഴിലെടുത്തതു കൊണ്ട് ഗുണഭോക്താവില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്ന സെസ്സും മാത്രമാണ്.

അപൂര്‍വ്വം ചില ക്ഷേമനിധികളൊഴിച്ച് എല്ലാ ക്ഷേമനിധികളും സര്‍ക്കാര്‍ സഹായമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് - എന്ന് മാത്രമല്ല കെട്ടിട നിര്‍മ്മാണ ക്ഷേമനിധി പോലുള്ളവ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്ത കോടിക്കണക്കിന് രൂപ വര്‍ഷവര്‍ഷം മിച്ചം വയ്ക്കാറുമുണ്ട്.

അതു കൊണ്ടു തന്നെ ക്ഷേമനിധികളിലെ നിയമനത്തിന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. ഈ നിയമനങ്ങളില്‍ 50% തസ്തികകള്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് നീക്കിവയ്ക്കണം സര്‍വ്വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് സര്‍വ്വീസില്‍ നിയമനം നല്‍കുന്നതു പോലെ പെന്‍ഷനാവുന്നതിന് മുമ്പേ മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ക്ഷേമനിധിയില്‍ നിയമനം നല്‍കണം.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിച്ച് സാമുഹ്യ നീതി ഉറപ്പാക്കണം. ക്ഷേമനിധികളില്‍ കുറേക്കാലമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാതെ തൊഴിലാളികളെ കഷ്ടപ്പെടുത്തുകയാണ്. പ്രായം ചെന്ന തൊഴിലാളികളുടെ ഏക ആശ്രയമായ പെന്‍ഷന്‍ മുടങ്ങിയിട്ട് 6 മാസക്കാലമായി. ഇത് തികച്ചും തൊഴിലാളി ദ്രോഹമാണ്.

നിരാലംഭരായ ഇവര്‍ക്ക് ഓണത്തിനു മുമ്പെങ്കില്ലും എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. തൊഴിലാളികളുടെ അവകാശങ്ങള്‍ സര്‍ക്കാറിനു മുമ്പിലും പൊതുജന സമക്ഷവും സമര്‍പ്പിക്കുന്നതിനായി ആഗസ്ത് 28ന് തൃശ്ശൂരില്‍ വച്ച് അവകാശ പ്രഖ്യാപന - സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ യോഗം തീരുമാനിച്ചു.

കണ്‍വെന്‍ഷന്‍ എല്‍.ജെ.ഡി.സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗാന്ധിഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി. ശങ്കരന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ കൊഴുക്കല്ലൂര്‍ ഭാസ്‌കരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

വര്‍ക്കിംഗ് പ്രസിഡന്റ് കെ.കെ.കൃഷ്ണന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി മലയിന്‍കീഴ് ചന്ദ്രന്‍ നായര്‍ വൈസ് പ്രസിഡന്റുമാരായ കരുവാന്‍കണ്ടി ബാലന്‍, ഐ. എ. റപ്പായി, എം.പി.ശിവാനന്ദന്‍, സെക്രട്ടറിമാരായ പി. കെ. അനില്‍കുമാര്‍, എസ്. സിനില്‍, വനിതാ ഫോറം ചെയര്‍ പെര്‍സണ്‍ എം.പി.അജിത, പി .എം നാണു, എ.പി.പ്രകാരന്‍, ജീജാദാസ്, ഡോ.എ.രബിജ തുടങ്ങിയവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/60435/quarter-lakh-fine-chorod-panchayat-with-strict-action-against-dumping-garbage-on-the-road)