ഒഞ്ചിയം: വിടവാങ്ങിയത് ഒഞ്ചിയത്തിൻ്റെ ഉശിരനായ പോരാളിയെന്ന് സർവ്വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. സിപിഐ എം മുൻ ഏരിയാ സെക്രട്ടറിയും ധീരനായ കമ്യൂണിസ്റ്റുമായ ഇ എം ദയാനന്ദന് ആയിരങ്ങളുടെ യാത്രാമൊഴി.


കർക്കശമായ നിലപാടിലൂടെ അചഞ്ചലമായ പാർട്ടി കൂറും, കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി അനിതരസാധാരണമായ വ്യക്തിത്വവും ജീവിതത്തിലുടെനീളം പ്രകടിപ്പിച്ച പോരാളി.
പാർട്ടി ജീവവായുവെന്ന് കരുതി ജീവിച്ച നേതാവ്. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനും സമാനാതകളില്ലാത്ത കടന്നാക്രമണങ്ങളെ ചെറുക്കാനും നാടിനെ സമരോത്സുകമാക്കിയ സമർപ്പിത ജീവിതമായിരുന്നു ദയാനൻ്റേതെന്ന് നേതാക്കൾ പറഞ്ഞു.
കല്ലാമലയിലെ സരയുവിൽ അണമുറിയാത്ത ജനപ്രവാഹം, സുദീർഘമായ സമരജീവിതത്തിനുള്ള നാടിൻ്റെ ആദരവായി മാറി. കണ്ണൂർ ജില്ലയിൽ നിന്നും നിരവധി നേതാക്കളും പ്രവർത്തകരും അന്ത്യാഭിവാദ്യം നേരാനെത്തി. ഒഞ്ചിയത്തിൻ്റെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലാകെ പടർന്ന നിരവധി പോരാട്ടങ്ങളും സംഭവങ്ങളും വേദിയിൽ ഓർമ്മകളുടെ തിരകളായി.
കമ്മ്യൂണിസ്റ്റ് വിരുദ്ധ - വലത് പക്ഷ ശക്തികളെ കോട്ട കെട്ടി പ്രതിരോധിച്ച സമരയോദ്ധാവിന് ഒഞ്ചിയത്തിൻ്റെ അന്ത്യാഭിവാദ്യം നേർന്ന, പ്രവർത്തകരുടെ മുദ്രാവാക്യം വിളി അന്തരീക്ഷത്തിൽ ഇടിമുഴക്കമായി. വ്യാഴം രാവിലെ ഒമ്പതിന് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
രാവിലെ മുതൽ ജീവിതത്തിൻ്റെ നാനാതുറകളിൽ പെട്ടവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. സി പി ഐ എം ഏരിയാ സെക്രട്ടറി ടി പി ബി നീഷ് അധ്യക്ഷനായി. ചോമ്പാല ലോക്കൽ സെക്രട്ടറി എം പി ബാബു സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റിയംഗം വി പി ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ, മുൻ മന്ത്രി സി കെ നാണു, കാനത്തിൽ ജമീല എംഎൽഎ,സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയാ കമ്മറ്റിയംഗം ആർ ഗോപാലൻ, സി പി ഐ നേതാവ് ടി കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, എ ടി ശ്രീധരൻ (എൽജെഡി)
പി ബാബുരാജ് (കോൺഗ്രസ്) രമേശൻ പാലേരി (ചെയർമാൻ,യുഎൽ സി സി എസ് ) അൻവർ ഹാജി ( ഐ യുഎംഎൽ) പി എം അശോകൻ ( ബി ജെ പി ) പി സത്യനാഥ് (എൻസിപി) നേതാവ് ബാബു പറമ്പത്ത് (കോൺഗ്രസ് എസ് ) മുബാ സ്കല്ലേരി (ഐ എൻ എൽ) എൻ ഉദയൻ (ലൈബ്രറി കൗൺസിൽ) പ്രദീപ് ചോമ്പാല (കേരള കോൺഗ്രസ്ൻ - ബി ) വൻമേരി രാജിവൻ (നവോദയ ലൈബ്രറി ചിറയിൽപീടിക ) റീനരയരോത്ത് (വാർഡംഗം) എന്നിവർ സംസാരിച്ചു.
The all-party condolence meeting said that the deceased was a fierce fighter of Onchiat.