ഒഞ്ചിയം: (vatakaranews.in)മദ്രസ അധ്യാപകർക്കായുള്ള മുഅല്ലിം ഡേ ശ്രദ്ധേയമായി. ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് മദ്രസ അധ്യാപകരെ അനുസ്മരിക്കലും, പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയും, മദ്രസ വിദ്യാർത്ഥികൾക്കായുള്ള വാഹനത്തിന്റെ താക്കോൽദാനവും നടന്നു.


മദ്രസാ വാഹനത്തിന്റെ താക്കോൽ മഹല്ല് പ്രസിഡണ്ട് കെ പി ഇബ്രാഹിം ഹാജിയിൽ നിന്ന്, മദ്രസ സദർ മുഅല്ലിം നവാസ് ദാരിമിയും, അബൂബക്കർ അൻവരിയും(പ്രിൻസിപ്പൽ എൻ.ഐ.എം. ഹിഫ്ള് കോളേജ്) ചേർന്ന് ഏറ്റുവാങ്ങി. എൻ.ഐ.എം. ജനറൽ സെക്രട്ടറി പി.പി കെ അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം മഹല്ല് പ്രസിഡണ്ട് കെ.പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.
അബ്ദുറഹ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി യു. അഷ്റഫ് മാസ്റ്റർ, മദ്രസ സദർ മുഅല്ലിം നവാസ് ദാരിമി,ഇ.ടി.മുഹമ്മദ് മൗലവി, അഹമ്മദ് മൗലവി, ഹിഷാം തിരുവന സംസാരിച്ചു. തുടർന്ന് നടന്ന കൂട്ടു പ്രാർത്ഥനക്ക് നുസ്രത്തുൽ ഇസ്ലാം ഹിഫ്ള് കോളേജ് പ്രിൻസിപ്പൽ അബൂബക്കർ അൻവരി നേതൃത്വം നൽകി.
ഓർക്കാട്ടേരി റെയ്ഞ്ചിൽ തന്നെയുള്ള മദ്രസകളിൽ ഏറ്റവും വലുതും, കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ മദ്രസയാണ് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ. ഒന്നാംതരം മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പഠനമാണ് നിലവിലുള്ളത്. യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികൾക്കായുള്ള വാട്സ്ആപ്പ് കൂട്ടായ്മയും രൂപീകരിച്ചു.
നുസ്രത്തുൽ ഇസ്ലാം മദ്രസ സ്ഥാപിച്ച 1965 വർഷം മുതൽ 2023ൽ പഠനം പൂർത്തിയാക്കിയ മുഴുവൻ വിദ്യാർഥികളെയും കൂട്ടായ്മയിൽ ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. അതിരാവിലെ തന്നെയുള്ള മദ്രസ പഠനം ദൂരെദിക്കുകളിൽ നിന്നും നടന്നുവരുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടായിരുന്നു. ഇതിനൊരു പരിഹാരം കണ്ടെത്തുക എന്ന മദ്രസ മാനേജ്മെന്റിന്റെ കാത്തിരിപ്പിന് കൂടിയാണ് മദ്രസ വാഹനം എന്ന സ്വപ്നം യാഥാർത്ഥ്യമായതോടെ വിരാമമായത്.
പഴയ തലമുറയിൽ പെട്ടവരും പുതിയ തലമുറയിലുള്ളവരുമായ നിരവധി ഉസ്താദുമാർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരാണ് മുഅല്ലിം ഡേയിൽ മദ്രസാ ഹാളിൽ ഒരുമിച്ചു കൂടിയത്. പരിപാടിക്ക് എ പി മുഹമ്മദ് മുസ്‌ലിയാർ സ്വാഗതവും, അസിസ്റ്റന്റ് സദർ മുഅല്ലിം അഹമ്മദ് മുസ്ലിയാർ നന്ദിയും പറഞ്ഞു.
#MuallimDay; The #travel woes are over