ഒഞ്ചിയം: (vatakaranews.in) ജനവാസ മേഖലയിൽ ശ്മശാനം നിർമിക്കാൻ അനുമതി നൽകിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്കും ഒഞ്ചിയം വില്ലേജ് ഓഫീസിലേക്കും മാർച്ചും ധർണയും നടത്തും.


ശാസ്ത്രീയ പഠനം നടത്താതെയും ആക്ഷൻ കമ്മിറ്റിയുടെ പരാതി അന്വേഷിക്കാതെയുമാണ് ജില്ലാ മെഡിക്കൽ ഓഫീസർ ശ്മശാന നിർമാണത്തിന് നിരക്ഷേപ പത്രം കൊടുത്തത്. നിരവധി വീടുകളും വിദ്യാലയവുമുൾപ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ശ്മശാനം നിർമിക്കുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ജനങ്ങൾ ആശങ്കപ്പെടുന്നത്.
നീരൊഴുക്കുള്ള ഈ പ്രദേശത്തിനു ചുറ്റുമായി നിരവധി കിണറുകളാണുള്ളത്. ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതാണ് പഞ്ചായത്തിൻ്റെ തീരുമാനം. ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ നാലാം വാർഡിൽ ഒഞ്ചിയം ജുമാമസ്ജിദിനോട് ചേർന്ന് അനധികൃതമായ നിലയിൽ ശ്മശാനം നിർമിക്കുന്നതിനെതിരെ ആക്ഷൻ കമ്മറ്റി പഞ്ചായത്ത് - റവന്യൂ അധികൃതർക്ക് ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു.
ശ്മശാന നിർമാണത്തിന് നിയമപരമായി പാലിക്കേണ്ട നിബന്ധനകൾ ലംഘിച്ചുകൊണ്ടാണ് നിർമാണ നീക്കം നടത്തുന്നത്. വിഷയം പഞ്ചായത്ത് ഭരണസമിതിയിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായിരുന്നു. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പളളിക്കമ്മിറ്റിയുടെ ശ്മശാനത്തിന് വേണ്ടിയുളള അപേക്ഷ ചർച്ച ചെയ്തപ്പോൾ എട്ട് സിപിഐഎം അംഗങ്ങൾ, ആക്ഷൻ കമ്മറ്റി ഭാരവാഹികളുമായി സംസാരിച്ച് പ്രദേശവാസികളുടെ ആശങ്കകൾ അകറ്റിക്കൊണ്ട് മാത്രമേ അനുമതി നൽകാവൂ എന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഭരണസമിതിയിൽ അംഗങ്ങളായ എട്ട് യു ഡി എഫ് - ആർ എം പി അംഗങ്ങൾ പ്രസിഡന്റിന്റെ കാസ്റ്റിംഗ് വോട്ടോടു കൂടി അപേ ക്ഷയ്ക്ക് അനുമതി നൽകുകയായിരുന്നു. തികച്ചും ഏകപക്ഷീയമായ നിലപാടുമായാണ് ഭരണസമിതി മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ഭരണ സമിതിയിലും ഈ വിഷയം അജണ്ടയായി വന്നപ്പോൾ അന്നത്തെ പ്രസിഡൻ്റ് അത് തള്ളിക്കളയുകയായിരുന്നു.
പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയോ, അംഗീകാരമോ ഇതിന് ലഭിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. നിയമലംഘനം നടത്തി ശ്മശാന നിർമ്മാണത്തിന് അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നടപടിയിൽ ആക്ഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ഒഞ്ചിയം പഞ്ചായത്ത് ഭരണസമിതി ഈ തെറ്റായ നടപടി തിരുത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ശ്കതമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് നവംബർ മൂന്നിൻ്റെ സൂചനാ സമരം നടത്തുന്നത്. തെറ്റ് തിരുത്താൻ തയ്യാറാകാത്ത പക്ഷം സമരം കൂടുതൽ ശകതിപ്പെടുത്തുമെന്നും നിയമ നടപടികൾ ആരംഭിക്കുമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
#Construction #cemeteries #residential #areas #Panchayat #office #march #tomorrow