വടകര: (vatakaranews.in) അവൾ സ്വപ്‌നം കൈവിട്ടില്ല, സർക്കാർ സ്‌കോളർഷിപ്പുമായി വൈഷ്‌ണവി ഇംഗ്ലണ്ടിൽ പഠിക്കും. വിദേശത്ത് പഠനമെന്ന സ്വപ്‌നത്തെ അഭിനിവേശത്തോടെയും അതിസാഹസികതയോടെയും പിന്തുടരുന്നുണ്ടോ എന്നതായിരുന്നു വൈഷ്‌ണവി തന്നോടുതന്നെ പലവട്ടം ചോദിച്ച ചോദ്യം.


തുകയുടെ അക്കപ്പെരുക്കങ്ങളുണ്ടാക്കിയ പ്രതിസന്ധിയിലും ആശയക്കുഴപ്പത്തിലും സ്വപ്‌നത്തെ കൈവിടാൻ അവൾ ഒരുക്കമായിരുന്നില്ല. ഇപ്പോൾ ഇംഗ്ലണ്ടിലെ കോൾചെസ്‌റ്റർ എസ്സെക്‌സ് സർവകലാശാലയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നിരിക്കയാണ് വൈഷ്‌ണവി.
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന അനുവദിച്ച 25 ലക്ഷം രൂപയുടെ ഓവർസീസ് സ്‌കോളർഷിപ്പാണ് വൈഷ്‌ണവിയുടെ സ്വപ്‌നങ്ങൾക്ക് ചിറകായത്. അരികുവൽക്കരിക്കപ്പെട്ട ജനതയുടെ ആഗ്രഹങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള നവകേരളത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വടകര വൈക്കിലശേരിക്കാരി.
ബിരുദത്തിന് ശേഷം ബിരുദാനന്തര ബിരുദം കോൾചെസ്റ്ററിലാവണമെന്ന മോഹം കൂടുകൂട്ടിയത് വർഷങ്ങൾക്ക് മുമ്പാണ്. എസ്സെക്‌സ് സർവകലാശാല നാല് ലക്ഷം രൂപ സ്‌കോളർഷിപ്പുമുണ്ട്. യുകെയിൽ ജോലിചെയ്യുന്ന ബന്ധുവിൽനിന്നാണ് സ്കോളർഷിപ്പിനെക്കുറിച്ച് അറിയുന്നത്. സ്വന്തമായാണ് അപേക്ഷ തയ്യാറാക്കിനൽകിയത്.
അച്ഛന്റെ അനുജന്റ മകനും വൈഷ്ണവിക്ക് സഹായവുമായി ഒപ്പംനിന്നു. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് രണ്ട് തവണ തിരുവനന്തപുരം പട്ടികജാതി ഡയറക്ടറേറ്റിൽ നേരിട്ട് പോവേണ്ടിവന്നതൊഴിച്ചാൽ നടപടിക്രമം ലളിതമായിരുന്നു. ബാക്കിയെല്ലാ ഓൺലൈനിലായിരുന്നു.
സർവകലാശാലയുടെ പ്രവേശന പരീക്ഷക്ക് തയ്യാറെടുത്തതും ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുത്ത് സീറ്റ് ഉറപ്പാക്കിയതും ഇതിനിടയിലാണ്. സെലക്‌ഷൻ ലെറ്റർ ലഭിച്ചയുടൻ ഡയറക്ടറേറ്റിലേക്ക് അയച്ച് സ്കോളർഷിപ്പിനുള്ള നടപടിക്രമം പൂർത്തിയാക്കി. പണം ലഭ്യമായെന്ന അറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇംഗ്ലണ്ടിലേക്ക് പറന്നു.
താമസിച്ചുപഠിക്കാനാവശ്യമായ എല്ലാ സൗകര്യവും സർവകലാശാല ഒരുക്കിയിട്ടുണ്ട്. ജോയിനിങ് റിപ്പോർട്ട് ഡയറക്ടറേറ്റിൽ എത്തുന്നതോടെ പണം പട്ടികജാതി- പട്ടികവർഗ വകുപ്പ് അക്കൗണ്ടിൽ ലഭ്യമാക്കും. ഒരുവർഷത്തെ കോഴ്സ് പൂർത്തിയാക്കിയാൽ യുകെയിൽ തന്നെ മികച്ച ജോലിലഭിക്കും.
മേമുണ്ട ഹയർസെക്കൻഡറിയിലായിരുന്നു പ്ലസ് ടു പഠനം. ചോമ്പാല ക്രിസ്റ്റൻ മുള്ളർ വിമൻസ് കോളേജിൽനിന്ന് ബിരുദം. ബഹറൈനിൽ ഇലക്ട്രിക്കൽ കോൺട്രാക്ടറായ പുതിയോട്ടുംപൊയിൽ ചന്ദ്രനാണ് അച്ഛൻ. അമ്മ: ഷീബ. സഹോദരി: വൈദേഹി.
#dream #givenup #Vaishnavi #flew #England #government #scholarship