പാനൂർ : (truevisionnews.com) നാടിൻ്റെ സമാധാനം കെടുത്താൻ ഇനി ഒരു സിപിഎമ്മുകാരനെയും അനുവദിക്കരുതെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ പൊതുജനനിങ്ങളോട് അഭ്യർഥിച്ചു.
എന്ത് അക്രമം നടത്തിയാലും വോട്ട് ലഭിക്കും എന്ന തോന്നൽ ബോംബ് രാഷ്ട്രീയത്തിൻ്റെ വക്താക്കൾക്ക് ഉണ്ടാവാൻ പാടില്ല. അത്തരക്കാരെ അകറ്റി നാട്ടിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള സാഹചര്യമായി ഇതിനെ കാണണം.
അതിനുവേണ്ടിയാണ് ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിച്ചതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പാനൂരിൽ നടത്തിയ സമാധാന സന്ദേശ യാത്രയിൽ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.
പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച യാത്ര ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഈ നാട് വല്ലാത്ത ആശങ്കയിലൂടെ പോയ മണിക്കൂറുകൾക്ക് ഒടുവിലാണ് ഞങ്ങൾക്ക് ഇങ്ങനെ ഒരു യാത്രയുമായി മുന്നോട്ടു വരേണ്ടി വന്നത്.
ഈ നാട്ടിലെ അമ്മമാർക്കും സഹോദരിമാർക്കും അനിയനെയോ മകനെയോ സഹോദരനെയോ ബന്ധുവിനെയോ നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താൽ ആണ് ഞങ്ങൾ പറയുന്നത്, ബോംബിന്റെ രാഷ്ട്രീയത്തെ ഈ നാട്ടിൽ നിന്ന് തുടച്ചുനീക്കണം.
ബോംബ് ഉണ്ടാക്കി സൂക്ഷിക്കേണ്ട എന്ത് സാഹചര്യം ആണ് ഇപ്പോൾ ഈ നാട്ടിൽ നിലവിലുള്ളത് എന്ന് സിപിഎം വിശദീകരിക്കണം. ബോംബ് എങ്ങനെയാണ് ഒരു തെരഞ്ഞെടുപ്പ് സാമഗ്രിയായി മാറുന്നത് എന്ന് വിശദീകരിക്കണം.
നിങ്ങളുടെ സ്ഥാനാർത്ഥിക്കായി നിങ്ങൾ പോസ്റ്റർ പതിക്കുന്നു. നിങ്ങളുടെ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ നിങ്ങൾ പണിയെടുക്കുമ്പോൾ നിങ്ങളുടെ നേതൃത്വത്തിലെ ചില ക്രിമിനൽ സ്വഭാവമുള്ള ആളുകൾ ബോംബ് ഉണ്ടാക്കാൻ നിർദേശങ്ങൾ നൽകുന്നു.
പ്രചാരണത്തിന്റെ ഇത്രയും നാളുകളിൽ നിങ്ങളുടെ കൂടെ പ്രവർത്തിച്ച നിങ്ങളുടെ സഹപ്രവർത്തകരും ആ ബോംബ് പൊട്ടി മരിക്കുന്നു. എന്തിനാണ് അത്തരമൊരു ദാരുണമായ സാഹചര്യം സൃഷ്ടിക്കുന്നതെന്ന് നിങ്ങൾ നേതൃത്വത്തോട് ചോദിക്കണമെന്ന് ഷാഫി പറമ്പിൽ സിപിഎം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ആ ബോംബ് പൊട്ടിയില്ലായിരുന്നുവെങ്കിൽ അത് മറ്റുള്ളവരെ അപായപ്പെടുത്താൻ ഉപയോഗിക്കുമായിരുന്നു. അത് നാട്ടിലെ സമാധാനം തകർക്കാൻ ഉപയോഗപ്പെടുത്തുമായിരുന്നു. പാർട്ടിക്ക് ബന്ധമില്ല എന്ന മറുപടി മുൻപും നമ്മൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുണ്ട്.
ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ പാർട്ടിക്ക് ബന്ധമില്ല എന്ന് പറഞ്ഞു. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു, ചെരുപ്പ് വ്യാപാരത്തിലെ തർക്കമാണ് എന്ന് പറഞ്ഞു, വ്യക്തി അധിക്ഷേപങ്ങൾ നടത്തി.
ശരത് ലാലിനെ കൊന്നപ്പോഴും മൻസൂറിനെ കൊന്നപ്പോഴും ശുഹൈബിനെയും ശുക്കൂറിനെയുമെല്ലാം കൊന്നപ്പോഴും പറഞ്ഞത് ഇതേ കാര്യങ്ങളാണ്. എന്തിനാണ് ഈ നാടിൻറെ സമാധാനം ഇങ്ങനെ തകർക്കുന്നത് എന്ന് സിപിഎം വിശദീകരിക്കണം.
എന്തിനാണ് ഈ നാട്ടിലെ അമ്മമാർക്ക് ഇങ്ങനെ ആശങ്ക നൽകുന്നത്? നിങ്ങൾ പറയുന്നു ഈ തെരഞ്ഞെടുപ്പിൽ വിജയം 100% നിങ്ങൾക്കാണ് എന്ന്.
എങ്കിൽ എന്തിനാണ് പോസ്റ്ററുകൾക്കും ബോർഡിനും ജാഥയ്ക്കും അപ്പുറം ബോംബ് ഒരു തെരഞ്ഞെടുപ്പ് സാമഗ്രിയായി ഉപയോഗിക്കുന്നത്? ഏഴിൽ ആറു മണ്ഡലവും നിങ്ങൾക്കാണ് എന്ന് പറയുമ്പോഴും ജയിക്കാൻ ബോംബ് വേണം എന്ന് തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്? അതിനാൽ ദയവു ചെയ്തു ഈ നാടിൻറെ സമാധാനം കെടുത്താൻ സിപിഎമ്മുകാരെ അനുവദിക്കരുതെന്ന് ഷാഫി പറമ്പിൽ അഭ്യർഥിച്ചു.
നിങ്ങൾ അതിന് പിന്തുണ കൊടുക്കരുത്. അത് നാടിൻ്റെ സമാധാനത്തിന് വേണ്ടിയുള്ള ജനങ്ങളുടെ മൊത്തത്തിലുള്ള അഭ്യർഥനയാണ്. ഒരു ഫോട്ടോ വെച്ച് ആളെ അളക്കുന്നവരല്ല ഞങ്ങൾ.
പക്ഷെ, ഉന്നത നേതാക്കളുമായി ഇവർക്കുള്ള അടുപ്പം അതിനും അപ്പുറത്താണ്. എന്ത് രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിലായാലും ബോംബ് രാഷ്ട്രീയത്തിന് ഇനി വടകരയുടെ പിന്തുണ ഇല്ല എന്ന് നിങ്ങൾ അടിവരയിട്ട് പറയണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
കെ. കെ രമ എംഎൽഎ, പാറക്കൽ അബ്ദുല്ല, എൻ. വേണു, അഹമ്മദ് പുന്നക്കൽ, അഡ്വ. ഐ. മൂസ, അബിൻ വർക്കി, ഷിബിന, റിജിൽ മാക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി.
#Don't #allow #anyone #destroy #peace #country #carrying #out #peace #message #journey #ShafiParambil