വടകര: ഇന്ത്യരാജ്യത്ത് അനുദിനം നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ ഇടങ്ങളെ തിരിച്ചുപിടിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിനും കെ.എസ്സ്. ബിമൽ തന്റെ പ്രവർത്തനകാലയളവിൽ പകർന്നു നല്കിയിട്ടുള്ള ഊർജം ഉപയോഗപ്പെടുത്തേണ്ട കാലമാണ് ഇതെന്ന് കൂടംകുളം സമരനായകൻ ഡോ. എസ്സ്.പി. ഉദയകുമാർ.
അകാലത്തിൽ പൊലിഞ്ഞുപോയ ഇടതുപക്ഷ-കലാ-സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചുവരുന്ന 'ജനാധിപത്യ വേദി' സ്ഥാപക നേതൃത്വവുമായിരുന്ന കെ.എസ്സ്. ബിമലിന്റെ അനുസ്മരണ സമ്മേളനം എടച്ചേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിലനിൽക്കുന്ന ഭരണകൂടം ഓരോ ദിവസവും ജനങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതങ്ങൾക്കുമേൽ നടപ്പിൽ വരുത്തുന്ന ആഘാതങ്ങളെ നേരിടേണ്ടത് നിഷ്ക്രിയമായ ശുഭാപ്‌തി വിശ്വാസത്തോടെയോ നൈരാശ്യത്തോടെയോ ആവരുത്.
ഏതൊരു സാധാരണക്കാരനിലും ഉയർന്നുവന്നേക്കാവുന്ന സാധ്യമായ എല്ലാ പ്രധിരോധങ്ങളേയും ഉപയോഗപ്പെടുത്തേണ്ടതും ഏകോപിപ്പിച്ചു വളർത്തിയെടുക്കേണ്ടതുണ്ട്. അടിയന്തരാവസ്ഥ കാലത്തേ പ്രധിരോധപ്രവർത്തനങ്ങളെ ഈ അവസരത്തെ നേരിടുന്നതിനായ് നാം ഓർക്കേണ്ടതുണ്ട്. നീതിക്കും സത്യത്തിനും വേണ്ടി സംസാരിച്ചവരും പ്രവർത്തിച്ചവരുമായ സഞ്ജീവ് ഭട്ടും, ടീസ്റ്റ സ്റ്റെതൽവാദും, ആർ.ബി.ശ്രീകുമാറും അടക്കം ജയിലറകളിൽ അടക്കപെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ജർമനിയിലെയും ഇറ്റലിയിലെയും നാസി-ഫാസിസ്റ്റു ഭരണകാലത്തെ സൈനീകവൽക്കരണത്തെ ഓർമപ്പെടുത്തുന്ന പുത്തൻ പദ്ധതിയാണ് കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ അഗ്നിപഥ്. തൊഴിൽ സുരക്ഷ, പെൻഷൻ അടക്കമുള്ള ക്ഷേമപദ്ധതികളെ ഒന്നടക്കം കാലക്രമേണ ഇല്ലാതാകുന്ന സംവിധാനമാണ് അഗ്നിപഥ് എന്ന 'ടൂർ ഓഫ് ഡ്യൂട്ടി'. യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസരണഗത്തുനിന്നും അടർത്തിമാറ്റി സൈനികവത്കരണം നടത്തുക വഴി ആർ.എസ്സ്.എസ്സ് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ലക്ഷ്യം നേടുക എന്നുള്ള നിലക്കാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത് എന്നും എസ്സ്.പി. ഉദയകുമാർ അഭിപ്രായപ്പെട്ടു.
സംവാദാല്മകമായ രാഷ്ട്രീയത്തിന്റെ സാധ്യതകളെ ആരായുകയും, നിലനിൽക്കുന്ന വ്യവസ്ഥിതിയെ തിരിച്ചറിയുന്നതിനും സർഗാല്മകമായ പ്രവർത്തനരീതിയിലൂടെ വ്യവസ്ഥിതിയെ മാറ്റിത്തീർക്കുന്നതിനും പ്രവർത്തിച്ച ജീവിതമാണ് ബിമലിന്റേത് എന്ന് അനുസ്മരണ പ്രഭാഷണത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അദ്ധ്യാപകൻ ഡോ.കെ.എം.ഭരതൻ ഓർമിച്ചു.
പ്രമുഖ സാമൂഹിക, സ്ത്രീസംരക്ഷണ പ്രവർത്തക കെ. അജിത അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ചുകൊണ്ടു ഇന്ത്യയിലെ മനുഷ്യാവകാശ പ്രവർത്തകർക്കുനേരെ ഭരണകൂടം നടത്തുന്ന അടിച്ചമർത്തൽ നയത്തിനെതിരെ ജനങ്ങളെ ഐക്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ഓർമപ്പെടുത്തി. ഇടശ്ശേരി പുരസ്‌കാരം നേടിയ കവി ശിവദാസ് പുറമേരിക്ക് കെ.എസ്സ്.ബിമലിലിന്റെ പിതാവ് നടുക്കുനി കേളപ്പൻ ഉപഹാര സമർപ്പണം നടത്തി.
തുടർന്ന് പി.കെ. പ്രിയേഷ് കുമാർ അവാർഡിന് അർഹമായ പുസ്തകം പരിചയപ്പെടുത്തി. ബിമലിന്റെ ഓർമക്കായി നൽകിവരുന്ന കാമ്പസ് കവിത, കഥ, ചിത്രരചനാ മത്സര വിജയികൾക്കുള്ള പുരസ്കാരവും വേദിയിൽ നൽകി. അഡ്വ. എം.സിജു അധ്യക്ഷനായി. പി.കെ.പ്രിയേഷ് കുമാർ സ്വാഗതവും, പ്രജീഷ് വി.കെ. നന്ദിയും പറഞ്ഞു.
It's time to harness the energy imparted by K.S. Bimal - Kudankulam Samaranayakan Dr. S.P. Udayakumar