വടകര: ദേശീയ പാതയിൽ ഊരാകുടുക്കായി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന ചോറോട് ഇന്നും വലിയ ഗതാഗത കുരുക്ക്. പക്ഷേ ഒരു ആശ്വാസമുണ്ട് ഇന്നത്തെ ഈ ഗതാഗത സ്തംഭനം അവസാന കുരുക്കാവുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ഡ്രൈവർമാരും.


ഒടുവിൽ അധികൃതർ ഉണർന്നു. ദേശീയ പാത ചോറോട് മേൽ പാലത്തിലെ തകർന്ന റോഡിൽ റീടാറിംഗ് തുടങ്ങി. മഴ മാറി നിന്നതോടെയാണ് റോഡിൽ അറ്റകുറ്റപണി ആരംഭിച്ചത്. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെടുന്ന സ്ഥിതിവിശേഷമായിരുന്നു.
മേൽപ്പാലത്തിലെ കുഴികളും കുരുക്കിന് പ്രധാന കാരണമാണ്. പലതവണ കുഴി അടയ്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ അവ വീണ്ടും ഇളകിപോവുകയും വീണ്ടും കുഴി രൂപപ്പെടുകയും ചെയ്യുകയായിരുന്നു.മൂന്ന് കുഴികളോളം ഇവിടെ ഉണ്ട്.ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടാവുന്നതും പതിവായിരുന്നു.
പലപ്പോഴും വാഹനങ്ങൾ കുഴിയിൽ പെടാതെ മറുവശം ചേർത്ത് എടുക്കുന്നതാണ് ഗതാഗത കുരുക്കിന് കാരണം.വീതി കുറഞ്ഞ ഇടമായതിനാൽ തന്നെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമാണ്.കുഴികളിൽ കയറിയിറങ്ങി വാഹനം വേഗത കുറച്ചാണ് പോകുന്നത്. ഇരു ഭാഗത്തും ആവശ്യത്തിന് പൊലീസോ ഹോം ഗാർഡോ ഇല്ല.
പലപ്പോഴും പാലത്തിന്റെ ഓരോ കരയിലും ഒരാൾക്ക് മാത്രമാണ് ഡ്യൂട്ടി. ഇവർക്ക് മഴയത്ത് കയറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും കൈനാട്ടിയിൽ നിന്നും തുടങ്ങി അടക്കത്തെരുവ് ജംഗ്ഷൻ വരെ ഗതാഗത കുരുക്ക് നീളാറുണ്ട്.ഇതുകാരണം സമയക്രമം പാലിക്കാനാകാതെ ബസ് ജീവനക്കാരും ബുദ്ധിമുട്ടിലാറുണ്ട്.
The last loop? Retarring of Chorode Bridge on National Highway has started