ഓർക്കാട്ടേരി: ജനുവരി 26 മുതൽ നടന്ന ഓർക്കാട്ടേരി കന്നുകാലി ചന്ത അവസാനിച്ചു. ഓർക്കാട്ടേരി ശിവ ഭഗവതി താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് വർഷംതോറും നടന്നു വരാറുള്ള ചന്ത ഈ വർഷം ജനുവരി 26 മുതൽ തുടങ്ങിയത്. ഇന്നലെയായിരുന്നു ചന്തയുടെ സമാപനം. ഔദ്യോഗിക സമാപനമായെങ്കിലും ഏതാനും ചില സ്റ്റാളുകളുടെ പ്രവർത്തനം ഇപ്പോഴുമുണ്ട്.


പ്രസിദ്ധമായ ഓർക്കാട്ടേരി ചന്തയിലെ പൊരി, ഹലുവ ഇവ വാങ്ങാൻ ഇപ്പോഴും തിരക്കുണ്ട്. കുട്ടികളുടെ ചന്തയിലെ പ്രധാന വിനോദങ്ങളായ തൊട്ടിലുകളുടെയും വിവിധ റൈഡുകളുടെയും പ്രവർത്തനം ഇന്നലെ അവസാനിച്ചു. കടത്തനാടിന്റെ മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഓർക്കാട്ടേരി ചന്ത. ഉത്സവത്തിന്റെ ഭാഗമായി ഭഗവതിക്ക് ചാർത്താനുള്ള കാച്ചിമുണ്ട് പുരാതന മുസ്ലിം തറവാടായ മാവുള്ളതിൽ നിന്നാണ് നൽകുന്നത്.
1938ൽ തുടങ്ങിയ ഇന്ത്യയിലെ 36മത്തെ ചന്തയാണ് ഓർക്കാട്ടേരി. 2038 ആകുമ്പോഴേക്കും നൂറുവർഷം പൂർത്തിയാകുന്ന ചരിത്ര നിമിഷത്തിലേക്ക് കൂടി വഴിമാറും. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്കുശേഷം തുടങ്ങിയ ചന്ത എന്നുള്ള നിലയിൽ വിവിധ റെക്കോർഡുകളാണ് ഇപ്രാവശ്യം ഭേദിച്ചത്. കഴിഞ്ഞ 83 വർഷത്തെ ചരിത്രത്തിനിടയിൽ ഇത്രയുമധികം ജനങ്ങൾ സന്ദർശിച്ച മറ്റൊരു ചന്ത ഉണ്ടാവില്ല. ഓർക്കാട്ടേരി ടൗണും പരിസരപ്രദേശങ്ങളും ജന നിബിഠമായിരുന്നു.
ഓർക്കാട്ടിരി ചന്ത കമ്മിറ്റിയുടെയും ഏറാമല ഗ്രാമ പഞ്ചായത്തിന്റെയും, എടച്ചേരി പോലീസിന്റെയും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തികച്ചും മാതൃകയായിരുന്നു. കഴിഞ്ഞ 12 ദിവസത്തിനിടയിൽ യാതൊരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളോ കുറ്റകൃത്യങ്ങളോ ഇല്ലാതിരുന്നത് നേട്ടമാണ്. വാഹനപ്പെരുപ്പും കാരണം ഓർക്കാട്ടേരി ടൗണിൽ ട്രാഫിക് ജാം വർദ്ധിക്കുന്ന കാഴ്ച പല ദിവസങ്ങളിലും കണ്ടു.
ഓർക്കാട്ടേരി ടൗണിനെ ഒഴിവാക്കിയുള്ള ഒരു ബദൽ പാത വേണം എന്നതാണ് പല പൊതു, സ്വകാര്യ ഡ്രൈവർമാരുടെയും വാഹന യാത്രക്കാരുടെയും ആവശ്യം. വെള്ളി കുളങ്ങരയ്ക്കും എടച്ചേരിക്കും ഇടയിലാണ് പ്രധാന പട്ടണമായ ഓർക്കാട്ടേരി. മാഹിനാലിന്റെ വികസന പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാണ് നടക്കുന്നത്. 2025 ഓടെ മാഹി കനാൽ തുറന്നു കൊടുക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ എടച്ചേരിയേയും, ഏറാമലയേയും ബന്ധിപ്പിക്കുന്ന തയ്യിൽ പാലം വന്നു കഴിഞ്ഞാൽ ഒരു പരിധിവരെ എടച്ചേരി പ്രദേശത്തുള്ളവർക്ക് ഓർക്കാട്ടേരി ടൗൺ ഒഴിവാക്കി സമീപപ്രദേശങ്ങളിലേക്ക് സഞ്ചരിക്കാം.
ഇത് കൂടാതെ അനേകം ചെറുതും വലുതുമായ റോഡുകളും, പാലങ്ങളും, മാഹി കനാൽ വരുന്നതോടുകൂടി ജനങ്ങൾക്കായി തുറന്നുകൊടുക്കും. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ട്രാഫിക് ജാം പരിഹരിക്കാനാകും എന്നതാണ് ജനങ്ങളുടെയും ചന്ത കമ്മിറ്റിയുടെയും അഭിപ്രായം. മാഹി കനാൽ വരുന്നതോടുകൂടി ഓർക്കാട്ടേരി ചന്ത പുതിയ തലത്തിലേക്ക് വഴിമാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ഇപ്പോൾ കരമാർഗമാണ് ചന്തയിലേക്ക് ജനങ്ങൾ വരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്കു ശേഷം ജല മാർഗവും ചന്തയിലേക്ക് സഞ്ചാരികളെത്തും. ഇത് മേഖലയിൽ ഉണ്ടാക്കാൻ പോകുന്ന ടൂറിസം സാധ്യത വളരെ വലുതായിരിക്കും. അത്തരത്തിൽ പുതിയ കാലഘട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ഓർക്കാട്ടേരി ചന്ത. വരും വർഷങ്ങളിൽ മികച്ച രീതിയിൽ ചന്ത സംഘടിപ്പിക്കാൻ ഏറാമല ഗ്രാമപഞ്ചായത്തിനും, ചന്ത കമ്മിറ്റിക്കും സാധിക്കട്ടെ എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Orchateri Chantha is over