വടകര: മഹാത്മാഗാന്ധിയും കാറൽ മാർക്സും മാധ്യമ പ്രവർത്തകരായതെന്തിന് ? ഗാന്ധിക്ക് നേരെ വെടിയുതിർത്ത ഗോഡ്സെയുടെ തോക്ക് ഡൽഹി മ്യൂസിയത്തിൽ നിന്ന് ആരും കാണാത സർക്കാറിൻ്റെ ലോക്കറിലേക്ക് മാറ്റിയത് എന്തിന്? അവധിക്കാലം വിട പറയുമുമ്പേ അവസാന ദിനത്തിൽ നേരവിൻ്റെ പുതു പാഠങ്ങളറിഞ്ഞ് അവർ മടങ്ങി.


എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശില്പശാല വിദ്യാർത്ഥികൾക്ക് നവാനുഭവമായി. ചോദ്യങ്ങളെ ഭയക്കുന്നിടത്ത് ഉള്ളത് പറയാനും ഉറക്കെ ചോദിക്കാനും ആർജ്ജവമുള്ള പുതു തലമുറയിൽ ഞങ്ങളുണ്ടാകുമെന്നുറച്ചു പറഞ്ഞാണ് അവർ മടങ്ങിയത്. നരിക്കുന്ന് യു പി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ മുപ്പത്തിയഞ്ച് വിദ്യാർത്ഥികൾ പങ്കെടുത്തു.
പത്ര- ദൃശ്യ വാർത്ത ലോകത്തെ കുറിച്ച് അടുത്തറിഞ്ഞും വാർത്തകൾ തയ്യാറാക്കുന്നത് പരിശീലിച്ചുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. കവിയും എഴുത്തുകാരനുമായ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ മുതിർന്ന മാധ്യമ പ്രവർത്തകനും മുൻ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായ കെ.ബാലകൃഷ്ണൻ, സിനിമാ നിരൂപകൻ വി.കെ ജോബിഷ് മാധ്യമ പ്രവർത്തകരായ ഷിദജഗത്, ചാലക്കര പുരുഷു, ബഷീർ എടച്ചേരി എന്നിവർ ക്ലാസെടുത്തു.
കെ.കെ ശ്രീജിത് ക്യാമ്പ് ഡയരക്ടറായിരുന്നു. വടകര പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രാധാകൃഷ്ണൻ, ഇസ്മയിൽ വാണിമേൽ എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ജനാർദ്ദൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീജിത് അധ്യക്ഷനായി.എം ജനാർദ്ദൻ വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം വിതരണം ചെയ്തു.
ദേവിക കെ.പി അനുനന്ദ എ ആർ എന്നിവർ ക്യാമ്പ് അവലോകനം നടത്തി. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.ടി.കെ പ്രേമചന്ദ്രൻ,നാദാപുരം പ്രസ് ഫോറം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, നാദാപുരം പ്രസ് ക്ലബ് വൈ.പ്രസിഡൻ്റ് ബഷീർ എടച്ചേരി, കെ.ഹരീന്ദ്രൻ, എന്നിവർ സംസാരിച്ചു. വിജയ കലാവേദി സെക്രട്ടറി രാജീവ് വളളിൽ സ്വാഗതവും വി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
Edachery Vijaya Kalavedi and Library organized a two-day media workshop