വടകര: (vatakara.truevisionnews.com)വടകര റെയിൽവെ സ്റ്റേഷൻ വളപ്പിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന ഓട്ടോറിക്ഷകൾക്ക് ഫീസ് വർധന അടിച്ചേൽപിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു.
എതിർപ് ശക്തമായതോടെ ഓട്ടോറിക്ഷകൾ വടകര റെയിൽവെ സ്റ്റേഷൻ ബഹിഷ്കരിക്കുന്ന അവസ്ഥയിലെത്തി. ഇത് യാത്രക്കാരെ കഷ്ടത്തിലാക്കുന്നു.
റെയിൽവെ സ്റ്റേഷനു മുന്നിൽ യാത്രക്കാരെ കാത്ത് നിർത്തിയിടുന്ന ഓട്ടോറിക്ഷകൾക്ക് ഭീമൻ ഫീസ് ചുമത്തുന്നതാണ് പ്രശ്‌നമായത്.
പൊടുന്നനെയാണ് ഇത്തരം ഓട്ടോറിക്ഷകൾക്ക് മൂന്ന് മാസത്തേക്ക് 590 രൂപ ഫീസ് നിശ്ചയിച്ചത്. നേരത്തെ ഇത് 354 രൂപയായിരുന്നു.
ഒരു വർഷം പിന്നിട്ടപ്പോഴേക്കും 590 രൂപയായി. വർധന നടപ്പാക്കാൻ കഴിഞ്ഞ മാസം തീരുമാനിച്ചപ്പോൾ തന്നെ ശക്തമായ എതിർപ് ഉയർന്നിരുന്നു.
പിന്നീട് ഒക്ടോബർ 10ന് മുമ്പ് ഫീസ് കെട്ടണമെന്ന നിർദേശം വന്നു. ഇത്രയേറെ തുക താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഡ്രൈവർമാർ പ്രതിഷേധവുമായെത്തി.
ഇതിനിടയിൽ ഇന്നലെ യാത്രക്കാരുമായെത്തിയ ഓട്ടോറിക്ഷ അൽപ നേരം നിർത്തിയിട്ടുവെന്ന് പറഞ്ഞ് ആർപിഎഫുകാർ 2000 രൂപ പിഴ ചുമത്താൻ തുനിഞ്ഞതോടെ അന്തരീക്ഷം വഷളായി. വാക്കേറ്റവും ബഹളവും ഉയർന്നു.
നിശ്ചിത ഫീസ് ഇല്ലാത്ത ഓട്ടോറിക്ഷകൾ നിർത്തിയിടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ആർപിഎഫ്. ഇതോടെ ഓട്ടോഡ്രൈവർമാർ റെയിൽവെ സ്‌റ്റേഷനിലേക്ക് വരുന്നത് നിർത്തി.
ഇത് ഫലത്തിൽ യാത്രക്കാർക്കാണ് ഇരുട്ടടിയായത്. ട്രെയിൻ ഇറങ്ങി വരുന്നവർ ഓട്ടോ കിട്ടാതെ വലഞ്ഞു. ബാഗും ചുമന്ന് മഴയത്ത് പോലും നടന്നുപോകേണ്ട അവസ്ഥ.
റെയിൽവേ സ്‌റ്റേഷനിലേക്ക് ഓട്ടോയിൽ വരുന്നവർ ആർഎംഎസ് ഓഫീസിനു സമീപം ഇറങ്ങി നടക്കേണ്ടിവരുന്നു. ആർഎംഎസിനു മുന്നിലെ റോഡരികിലാണ് ഇപ്പോൾ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നത്.
ഇരുന്നൂറോളം ഓട്ടോറിക്ഷകളാണ് റെയിൽവെ സ്‌റ്റേഷൻ കേന്ദ്രമായി ഓടുന്നത്. ഇവിടെ നിന്ന് യാത്രക്കാരുമായി പോയാൽ മറ്റ് സ്ഥലങ്ങളിലാണ് പിന്നീട് പാർക്ക് ചെയ്യാറ്.
ഉച്ചക്ക് 12 ന് ശേഷം ഒന്നരക്കേ ട്രെയിനുള്ളൂ. ഇത്രയും സമയം റെയിൽവെ സ്റ്റേഷൻ വളപ്പിൽ നിർത്തിയിടേണ്ടതുമില്ല. മേജർ സിറ്റിയിലേതു പോലെ ഭീമൻ തുക താങ്ങാനാവില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
അതിനിടെ ഓട്ടോറിക്ഷകൾ ബഹിഷ്കരിച്ചതിന്റെ മറവിൽ കോൾടാക്സികൾക്ക് അനുമതി നൽകുന്നുണ്ട്. ഇത് പ്രതിഷേധം ശക്തമാക്കാനേ ഉപകരിക്കുവെന്ന് ഓട്ടോഡ്രൈവർമാർ ഓർമിപ്പിച്ചു
#Auto #drivers #boycott #Vadakara #railway #station #against #fee #hike