വടകര: ( vatakaranews.in) ശക്തമായ കാറ്റിലും മഴയിലുമായി വടകര താലൂക്കിലെ വിവിധ വില്ലേജ് പരിധിയിൽ 19 വീടുകൾ കൂടി ഭാഗികമായി തകർന്നു. കടലാക്രമണം രൂക്ഷമായ തീരമേഖലയിൽനിന്ന് ഒമ്പത് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 72 ഓളം വീടുകൾ തകർന്നിരുന്നു. ബുധനാഴ്ച പകൽ മഴക്ക് അൽപം ശമനമുണ്ടായെങ്കിലും വടകരയുടെ തീരമേഖലകളിൽ കടലാക്രമണം രൂക്ഷമാണ്.
അഴിത്തല, കൊയിലാണ്ടി വളപ്പ് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്. കൊയിലാണ്ടി വളപ്പിൽ ഒമ്പത് കുടുംബങ്ങളെയും അഴിത്തലയിൽ മൂന്ന് കുടുംബങ്ങളെയുമാണ് റവന്യൂ അധികൃതർ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചത്.


വടകര-പേരാമ്പ്ര സംസ്ഥാന പാതയിൽ തോടന്നൂർ ടൗണിൽ റോഡരികിലെ തണൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ തോടന്നൂർ എ.ഇ.ഒ ഓഫിസ് പരിസരത്താണ് അപകടം. നാലു മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും കെ.എസ്. ഇ.ബി അധികൃതരുമെത്തി മരം മുറിച്ചുമാറ്റി. മരം വീണ് വൈദ്യുതി വിതരണം നിലച്ചു.
19 more houses partially collapsed various villages Vadakara taluk