വില്യാപ്പള്ളി: വില്യാപ്പള്ളി മുസ്ലിംലീഗിൽ നിന്നും രാജി. വില്യാപ്പള്ളി ലോക്കൽ കമ്മിറ്റിയിലേക്കാണ് 16 പേർ ലീഗിൽ നിന്നും രാജിവച്ച് സിപിഐഎമ്മിൽ ചേർന്നത്. സമീപകാലത്ത് ന്യൂനപക്ഷങ്ങൾക്കനുകൂലമായ സിപിഎം സ്വീകരിക്കുന്ന നിലപാടുകളാണ് ലീഗ് വിടാൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ ചെങ്കൊടി കൈമാറി പ്രവർത്തകരെ സ്വീകരിച്ചു.
ഏരിയ സെക്രട്ടറി ടി പി ഗോപാലൻ മാസ്റ്റർ ഹാരാർപ്പണം നൽകി സ്വീകരിച്ചു. സിപിഎം ആണ് ശരിയെന്ന് അനുഭവത്തിലൂടെ ബോധ്യമായി. നിലവിലെ സാഹചര്യത്തിൽ അവരെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടി സിപിഎം ആണ് എന്ന തിരിച്ചറിവാണ് ഇത്തരത്തിലുള്ള തീരുമാനത്തിലൂടെ ഇവർ പ്രഖ്യാപിച്ചതെന്നും പി മോഹനൻ മാസ്റ്റർ പറഞ്ഞു. ഇനിയും കൂടുതൽ പേർക്ക് പാർട്ടി വിടാൻ ആഗ്രഹമുണ്ട്.
എന്നാലും ഭയം കാരണമാണ് അവർ ലീഗിനോടൊപ്പം ഇപ്പോഴും തുടരുന്നതെന്ന് പാർട്ടി വിട്ടവർ പറയുന്നു. സിപിഎമ്മിനൊപ്പം ചേർന്നാൽ പാർട്ടി സംരക്ഷണം നൽകുമെന്ന് പൂർണമായ ബോധ്യമുണ്ട്. അതിനാലാണ് ലീഗ് വിട്ടതെന്നും അവർ പറഞ്ഞു. വില്യാപ്പള്ളി യുപി സ്കൂളിന് സമീപത്ത് കോറോത്ത് സക്കീറിന്റെ വീട്ടിൽ വച്ച് നടന്ന പരിപാടിയിൽ കെ കെ മോഹനൻ മാസ്റ്റർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി.ടി സുരേഷ് അധ്യക്ഷത വഹിച്ചു. കെ പി ശ്രീജിത്ത് ടി എം ലീന സംസാരിച്ചു.
A red flag is OK; Resignation from Muslim League in Vilyapally