Oct 21, 2024 10:32 PM

വടകര: (vatakara.truevisionnews.com) കൊയിലാണ്ടിയിലെ വ്യാജ കവർച്ച കേസിൽ മുഖ്യ സൂത്രധാരൻ വടകര വില്ല്യാപ്പള്ളിക്കടുത്തെ ആരാധനാലയത്തിൽ ജോലി ചെയ്യുന്ന താഹയാണെന്നും ഇയാളാണ് മതപഠനത്തിനായെത്തിയ വിദ്യാർത്ഥിയെയും തട്ടിപ്പിന് കൂടെ കൂട്ടിയതെന്നും പൊലീസ്.

താഹ കടം വീട്ടിയ അഞ്ച് ലക്ഷം രൂപകൂടി വില്ല്യാപ്പള്ളിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ഇതോടെ തട്ടിയെടുത്ത 72ലക്ഷത്തിൽ 42 ലക്ഷം രൂപ താഹയിൽ നിന്നും കണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞു.

രണ്ട് മാസം മുൻപ് വില്ല്യാപ്പള്ളി മലാറക്കൽ ജുമാ മസ്ജിദ് പള്ളി മഹല്ലിലെ ഒരു വിശ്വാസിയിൽ നിന്ന് താഹ അഞ്ച് ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു.

ആറുമാസമായി പള്ളിയുടെ പരിപാലന ചുമതലയുള്ള താഹയെ വിശ്വസിച്ചാണ് ഇത്ര വലിയ തുക അയാൾ നൽകിയത്. കവർച്ച പണം ലഭിച്ച ശേഷം ഇയാൾ ശനിയാഴ്ച കടം വാങ്ങിയ മുഴുവൻ തുകയും തിരിച്ച് നൽകുകയായിരുന്നു.

ഇന്ന് വീണ്ടും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കടം വീട്ടിയ കാര്യം പുറത്ത് വന്നത്. തട്ടിപ്പ് നടത്തിയ തുകയാണ് നൽകിയതെന്ന് പോലീസ് അറിയിച്ചതോടെ വില്ല്യാപ്പള്ളി മലാറക്കൽ സ്വദേശി അഞ്ച് ലക്ഷം രൂപ പോലീസിന് തിരിച്ച് നൽകി.

തട്ടിപ്പ് നടത്തിയ തുകയാണ് കടം വീട്ടിയതെന്ന് പോലീസ് വില്ല്യാപ്പള്ളി സ്വദേശിയുടെ വീട്ടിൽ എത്തി പറഞ്ഞപ്പോൾ മലാറക്കൽ സ്വദേശി പണം പോലീസിന് നേരിട്ട് ഏല്പിക്കുകയായിരുന്നു.

സംഭവത്തിൽ പിടികൂടിയ മൂന്ന് പ്രതികളെയും കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

പയ്യോളി സ്വദേശിയായ സുഹൈൽ, സുഹൃത്ത് താഹ, തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) എന്നിവരെയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.

ഇവരെ പതിനാല് ദിവസത്തേയ്ക്ക് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്‌തു. സംഭവദിവസം തന്നെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതിനാൽ സുഹൈൽ പോലീസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലായിരുന്നു.

തുടർന്ന് താഹയെയും തിക്കോടി സ്വദേശിയായ മുഹമ്മദ് യാസിറിനെയും വില്യാപ്പള്ളിയിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്‌ പ്രകാരം 7240000 രൂപയാണ് നഷ്‌ടമായിട്ടുള്ളത്. ബാക്കി പണം എവിടെ എന്നതിൽ വ്യക്തത ലഭിക്കാത്തതിനാൽ തുടർ അന്വേഷണങ്ങൾക്കായി മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ സാധ്യതയുണ്ട്.

ഇതുസംബന്ധിച്ച് ഇനിയും കൂടുതൽ പേർക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കും.

കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്‌ത്‌ ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്.

എന്നാൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ തട്ടിപ്പാണെന്നും താഹയാണ് കുറ്റകൃത്യം ആസൂത്രണം ചെയ്‌തതെന്നും കണ്ടെത്തുകയായിരുന്നു.

ഡി.വൈ.എസ്.പി.ആർ.ഹരിപ്രസാദ്, സി.ഐ.ശ്രീലാൽ ചന്ദ്ര ശേഖർ, എസ്.ഐ. ജിതേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

സ്പെഷൽസ്വകാഡ്, എസ്.ഐ.മനോജ് രാമത്ത്, എ.എസ്.ഐ.വി.സി.ബിനീഷ്, വി.വി.ഷാജി, എസ്.സി.പി.ഒ.മാരായ പി.കെ. ശോഭിത്ത്, ഇ.കെ.അഖിലേഷ്,, കൊയിലാണ്ടി സ്റ്റേഷനിലെ എ.എസ്.ഐ.ഗിരീഷ്, ബിജു വാണിയംകുളം, സനീഷ് എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു.

#Planning #police #also #seized #five #lakh #rupees #from #Villyapally #after #paying #off #debt

Next TV

Top Stories










News Roundup






Entertainment News