വടകര: (vatakara.truevisionnews.com)പിണറായി പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന തലക്കെട്ടിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി എസ് ഡി പി ഐ വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 24, 25 തീയ്യതികളിൽ വാഹനജാഥ സംഘടിപ്പിക്കും.

അധോലോകത്തെ പോലും വെല്ലുന്ന തരത്തിൽ സ്വർണ്ണക്കള്ളക്കടത്ത്, കൊലപാതകം, ബലാത്സംഗം,വിവേചനപരമായ ഇടപെടൽ, പൂരം അലങ്കോലമാക്കൽ, മരം മുറിച്ചു കടത്തൽ,തുടങ്ങി അവിശ്വസനീയമായ അക്രമ പ്രവർത്തനങ്ങളാണ് കേരളത്തിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ആർഎസ്എസ് യോഗങ്ങളിൽ അഭിവാദ്യമർപ്പിക്കുകയും ചെയ്തത് മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് ബോധ്യമായി കൊണ്ടിരിക്കുന്നു.
ആർഎസ്എസ് അജണ്ടക്കനുസരിച്ച് കള്ളക്കേസുകൾ ചുമത്തി പോലീസ് ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കുന്നു,
കൊലപാതകങ്ങൾ അടക്കം പ്രമാദമായ പലകേസുകളും ആർഎസ്എസ് താല്പര്യത്തിനനുസരിച്ച് പോലീസ് ഒത്തുകളിച്ച് അട്ടിമറിക്കുന്നു,
സമാന്തര സ്വകാര്യസേന പോലീസിൽ പ്രവർത്തിക്കുന്നു,തുടങ്ങി ഗുരുതരമായ ആരോപണങ്ങൾ ക്രമസമാധാന പാലന ചുമതലയുള്ള എ ഡിജിപി എം ആർ അജിത് കുമാറിനെതിരെ ഭരണകക്ഷി എംഎൽഎ പി വി അൻവർ ഉന്നയിച്ചിട്ടും സസ്പെന്റ് ചെയ്ത് അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവുന്നില്ല.
മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കുന്നതിന് പിണറായി പോലീസ്-ആർഎസ്എസ് കൂട്ടുകെട്ട് ഗൂഢനീക്കങ്ങൾ നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ആർഎസ്എസിന്റെ രാഷ്ട്രീയ അജണ്ടയ്ക്ക് കേരളത്തിൽ സൗകര്യമൊരുക്കി കൊടുക്കുന്ന സമീപനം ആഭ്യന്തരവകുപ്പിൽ നിന്നുണ്ടാകുന്നു.
മുഖ്യമന്ത്രി അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ മതനിരപേക്ഷതയെയും ഭാവിയെയും ബലി കൊടുക്കുന്ന ഒരു ദുരവസ്ഥയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന്റെ ആർഎസ്എസ് വിധേയത്വവും ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ കേരളത്തിന്റെ സർവ്വ മേഖലകളിലും ആർഎസ്എസിന് കടന്നുകൂടാൻ അവസരം ഒരുക്കിയതും
ആഭ്യന്തരവകുപ്പ് ആർഎസ്എസ് വൽക്കരിച്ചതും ജനസമക്ഷം എസ് ഡി പി ഐ ഈ ക്യാമ്പയിനിലൂടെ തുറന്നു കാട്ടുകയാണ്.
പോലീസ് സേനയിലെ ആർഎസ്എസ് വൽക്കരണത്തിന്റെ ഏറ്റവും കൂടുതൽ ഇരയായത് ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളാണ്,
കുറ്റകൃത്യങ്ങളുടെ ശരി തെറ്റുകൾ തീരുമാനിക്കുന്നതിൽ മതവും ജാതിയും ഘടകമായി മാറ്റുന്ന പിണറായിയുടെ പോലീസ് ഇക്കാലയള വിൽ ചെയ്തുകൂട്ടിയ കൊടും ക്രൂരതകൾ മതനിരപേക്ഷ കേരളത്തിന് അപമാനമാണ്.
ഇടതു സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പോലീസ് ആർഎസ്എസ് കൂട്ടുകെട്ടിനെയും തുറന്നുകാട്ടുന്നതിന് സംസ്ഥാനത്ത് ഒരു മാസം നീളുന്ന പ്രചാരണം എസ് ഡി പി യുടെ നേതൃത്വത്തിൽ നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായി എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല നയിക്കുന്ന വാഹനജാഥ ഒക്ടോബർ 24 ന് കാലത്ത് 8:30ന് ചോമ്പാൽ ഹാർബറിൽ എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും.
വടകര നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം
ഒക്ടോബർ 25 ന് വൈകിട്ട് 4: 30ന് വടകര പുതിയ ബസ്റ്റാൻ്റിൽ വാഹനജാഥ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് വടകര ഒന്തം ഓവർ ബ്രിഡ്ജിൽ നിന്ന് തുടങ്ങി പുതിയ ബസ്റ്റാൻഡിൽ അവസാനിക്കുന്ന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
പൊതു സമ്മേളനം എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്യുമെന്ന് വാർത്താ സമ്മേളനത്തിൽ എസ് ഡി പി ഐ നേതാക്കൾ പറഞ്ഞു.
സജീർ വള്ളിക്കാട് (സെക്രട്ടറി എസ് ഡി പി ഐ വടകര നിയോജക മണ്ഡലം കമ്മിറ്റി), അൻസാർ യാസർ, (ജോ:സെക്രട്ടറി എസ് ഡി പി ഐ വടകര നിയോജക മണ്ഡലം കമ്മിറ്റി), അഫീറ ഷംസീർ(ജോ:സെക്രട്ടറി എസ് ഡി പി ഐ വടകര നിയോജക മണ്ഡലം കമ്മിറ്റി) തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
#SDPI #organize #Vadakara #motor #rally #against #Pinarayi #Police #RSS #alliance