വടകര: ആശമാരുടെ സമരയാത്ര പൊരുതുന്ന കേരളീയ സമൂഹം ഹൃദയത്തിലേറ്റുകയാണെന്ന് കെ.കെ.രമ എംഎൽഎ. ആശ ഹെൽത്ത് വർക്കേഴസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന സമരയാത്രയുടെ ജില്ലയിലെ രണ്ടാം ദിവസ പര്യടന സമാപനം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


സ്ത്രീകൾ നേതൃത്വം കൊടുത്തു കൊണ്ട് നടക്കുന്ന ഐതിഹാസിക സമരമാണിത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം കിട്ടാതെ ഈ സമരം അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചവരാണ് ആശമാർ. അവർ അത്ര നിശ്ചയദാർഢ്യമുള്ളവരാണ്. കേരളത്തിലെ മുഴുവൻ ആശാ പ്രവർത്തകരും ഉള്ളുകൊണ്ട് സമരത്തിനൊപ്പമാണ്.
സാധാരണ തൊഴിലാളികൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമൊരുക്കുന്ന സർക്കാരിന്റെ ധാർഷ്ട്യമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അഞ്ചു വിളക്ക് പരിസരത്ത് എത്തിച്ചേർന്ന സമരയാത്രയെ കെ.കെ.രമ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. തുടർന്ന് ബാൻഡ് വാദ്യങ്ങളുടെ മുദ്രവാക്യങ്ങളുടെയും അകമ്പടിയോടുകൂടി സമരയാത്ര നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റിലെ സമ്മേളന നഗരിയിൽ എത്തിച്ചേർന്നു.
സമരയാത്ര ക്യാപ്റ്റൻ എം.എ.ബിന്ദുവിനെ സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഹാരമണിയിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി മിനിക അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി, ആർഎംപിഐ നേതാവ് കെ. കെ. സദാശിവൻ, മുനിസിപ്പാൽ പ്രതിപക്ഷ നേതാവ് വി.കെ.അസീസ്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, കെ റെയിൽ സിൽവർലൈൻ വിരുദ്ധ സമര സമിതി നേതാവ് ടി.സി.രാമചന്ദ്രൻ, സിപിഐഎംസി റെഡ് സ്റ്റാർ നേതാവ് വേണുഗോപാലൻ കുനിയിൽ, കെഎഎച്ച്‌ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ, ജില്ലാ പ്രസിഡന്റ് സി.സി.മിനി എന്നിവർ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹി കിഷോർ വണ്ണാറത്ത് സ്വാഗതം പറഞ്ഞു. 'വൈറ്റ്റോസ്' കലാസംഘം അവതരിപ്പിച്ച 'ആശാഭരിതം' നാടകവും ഗാനസദസും അരങ്ങേറി.
Enthusiastic reception Vadakara day night protest march