വടകര: ( vatakaranews.in ) മഴ കനക്കുന്ന സാഹചര്യത്തിൽ വടകരയിലെ തീരദേശം വലിയ ആശങ്കയിലാണ്. അതിനാൽ അടിയന്തരമായ സർക്കാർ ഇടപെടൽ ഈ മേഖലയിൽ വേണമെന്നും കെ.കെ രമ എംഎൽഎ ആവശ്യപ്പെട്ടു. വടകരയിലെ സാൻഡ് ബാങ്ക്സ് മുതൽ കുരിയാടി വരെയുള്ള കടൽ തീരം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.
അഴിത്തല, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, ആവിക്കൽ, കുരിയാടി തുടങ്ങി എല്ലാ സ്ഥലത്തും കടൽഭിത്തിയും കടന്നു കടൽ അടിച്ചു കയറുന്ന സ്ഥിതിയാണ്. ഇതിൽ കുരിയാടി ഫിഷ് ലാൻഡിംഗ് സെന്ററിന്റെ വടക്ക് റോഡ് അടക്കമുള്ള വലിയ ഭാഗം കടലെടുത്തു. ആവിക്കൽ ഭാഗത്തും ഇതേ അവസ്ഥയാണ്. ഇവിടെ ആളുകൾക്ക് മറുഭാഗത്തേക്ക് കടക്കാനുള്ള പാലം പോലും ഒറ്റപ്പെട്ട അവസ്ഥയാണ്.


റേഷൻ കട, പ്രാഥമിക ആരോഗ്യകേന്ദ്രം, സ്‌കൂൾ തുടങ്ങിയവിടങ്ങളിലേക്കുള്ള യാത്ര ദുസഹമായി. അതുകൊണ്ട് തന്നെ അടിയന്തിരമായ സർക്കാർ ഇടപെടൽ ഈ വിഷയത്തിൽ ആവശ്യമാണെന്ന് എംഎൽഎ പറഞ്ഞു. കടൽ ഭിത്തികളുടെ പുനർനിർമാണത്തിന് പല ഘട്ടങ്ങളിലായി സർക്കാരിൽ നിന്നും ഫണ്ടുകൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
പലയിടങ്ങളിലും ഇതിന്റെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. എങ്കിലും ഇപ്പോൾ ഉണ്ടായിട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ ഇത് പര്യാപ്തമല്ലെന്നും അതിനാൽ അടിയന്തിര ദുരന്തനിവാരണ ഇടപെടലിനായി മന്ത്രിക്കും വകുപ്പ് തല ഉദ്യോഗസ്ഥർക്കും കത്ത് അയച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ജനപ്രതിനിധികളായ ഷാഹിമ, പി.വി ഹാഷിം, ടി.പി. സുരക്ഷിത, സതീശൻ കുരിയാടി, എം.ഫൈസൽ, അശോകൻ കുരിയാടി, യൂനുസ് ആവിക്കൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
Vadakara Coastal region Urgent government intervention is needed KK Rama MLA