മണിയൂർ: ( vatakaranews.in ) മണിയൂരിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസന പദ്ധതിയിൽ ഡിപിആറിന് വിരുദ്ധമായ കോൺഗ്രസ് നിലപാട് പദ്ധതി തടസ്സപ്പെടുത്തുന്നതിന് വേണ്ടിയെന്ന് കർമ്മസമിതി.
12 മീറ്ററിൽ വികസിപ്പിക്കണമെന്നാണ് റോഡ് വികസന കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട്. എന്നാൽ ഇത് നേരത്തെ തന്നെ ദുരൂഹവും പക്ഷപാതപരവുമായ നിലപാടാണെന്ന് കർമ്മസമിതി അഭിപ്രായപ്പെടുന്നു.


2015-ൽ അംഗീകരിക്കപ്പെട്ട ആദ്യ അലൈൻമെന്റ് സംബന്ധിച്ച വിശദാംശങ്ങൾ പഞ്ചായത്ത് അധികൃതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും 2019 നവംബർ വരെ മറച്ചുവെച്ചതിന് പിന്നിലെ കരങ്ങൾ ആരുടേതായിരുന്നുവെന്ന് പുതിയ ഈ പരസ്യ നിലപാടോടുകൂടി വ്യക്തമായെന്ന് കർമ്മ സമിതി ഭാരവാഹികൾ.
പദ്ധതി രേഖകളിലെ പെരുപ്പിച്ച വാഹന സാന്ദ്രത കിഫ്ബിയുടെ ഇടപെടലിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ പിന്നീട് പുറത്തുവന്നിരുന്നതിനാൽ റോഡിൻറെ വീതി 10 മീറ്ററിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് തീരുമാനിച്ചതിനെതിരെയുള്ള തടസ്സവാദങ്ങൾ കോടതി തള്ളിയിരുന്നു.
മുൻ യുഡിഎഫ് എംഎൽഎ പാറക്കൽ അബ്ദുളളയുടെ കാലത്ത് 2020-ൽ തന്നെ പിഡബ്ല്യുഡി കിഫ്ബിക്ക് സമർപ്പിച്ച് അംഗീകാരം വാങ്ങിയ ഡിപിആർ അനുസരിച്ച് റോഡിന്റെ വീതി 10 മീറ്റർ ആണെന്നിരിക്കെ 12 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കണമെന്ന പിടിവാശി റോഡ് വികസനം ഇല്ലാതാക്കാൻ വേണ്ടിയാണെന്നാണ് കർമ്മ സമിതിയുടെ വാദം.
കിഫ്ബിക്ക് അതിന്റെ മാർഗ്ഗരേഖ അനുസരിച്ച് മാത്രമേ ഫണ്ട് അനുവദിക്കാൻ കഴിയൂ എന്നറിഞ്ഞിട്ടും ഡിപിആറിന് വിരുദ്ധമായി ഭൂമി ഏറ്റെടുക്കണമെന്ന നിലപാട് ആവർത്തിക്കുന്നതിന് പിന്നിലുളളത് പദ്ധതി തടസ്സപ്പെടുത്തണമെന്ന ഒറ്റലക്ഷ്യം മാത്രമാണെന്നും ഇത് റോഡ് വികസനം ആഗ്രഹിക്കുന്ന മണിയൂരുകാരോടുള്ള കടുത്ത വഞ്ചനയാണെന്നുമാണ് കർമ്മസമിതിയുടെ ആക്ഷേപം .
‘വികസനം മുടക്കി തെരഞ്ഞെടുപ്പിൽ വിജയം നേടാം’ എന്ന കുറുക്കുവഴി കോൺഗ്രസ് ഉപേക്ഷിച്ചില്ലെങ്കിൽ വലിയ തിരിച്ചടിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നും റോഡ് വികസനമെന്ന ജനകീയ ആവശ്യം നടപ്പിലാക്കുന്നതിന് കോൺഗ്രസ് നിലപാട് തിരുത്തി യാഥാർഥ്യബോധത്തോടെ പദ്ധതി പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും ഇരകളുടെ കർമ്മസമിതി ആവശ്യപ്പെട്ടു.
Congress deceiving people Maniyoor development Kutoth Attakundu Kadavu road KarmaSamithi