വടകര : നഗരസഭയുടെ ഗ്രീൻ ടെക്‌നോളജി സെന്ററിൽ ഹരിയാലി ഹരിതകർമസേനയുടെ നേതൃത്വത്തിൽ മണ്ണ്-ജല പരിശോധന തുടങ്ങുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനംചെയ്യുമെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
നഗരസഭയിലെയും സമീപത്തെ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഇവിടെയെത്തി വെള്ളവും മണ്ണും പരിശോധിക്കാം. ജലപരിശോനയ്ക്ക് 900 രൂപയും മണ്ണ് പരിശോധനയ്ക്ക് 200 രൂപയുമാണ് നിരക്ക്. വെള്ളം പരിശോധിക്കാൻ വരുന്നവർ കാനിൽ ഒരു ലിറ്റർ വെള്ളവും സ്റ്റെറിലൈസ്ഡ് ബോട്ടിലിൽ 100 മില്ലി വെള്ളവും കൊണ്ടുവരണം.


സോളാർ ടെക്‌നീഷ്യൻ കോഴ്‌സ്, അഞ്ചിലൊന്നുമാത്രം വൈദ്യുതി ഉപയോഗിക്കുന്ന ബി.എൽ.ഡി.എസ്. ഫാൻ നിർമാണം, എൽ.ഇ.ഡി. ബൾബ് നിർമാണം, കിണർ റീച്ചാർജിങ് ആൻഡ് പ്ലമ്പിങ്, ഹൈടെക് കാർഷിക നഴ്‌സറി ഉദ്ഘാടനം, ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലെയറിങ്, ഫാഷൻ ടെക്‌നോളജി, ടെയ്‌ലറിങ്, വാഴയിൽനിന്നും ചക്കയിൽനിന്നും നൂറോളം ഉത്പന്നം നിർമിക്കുന്ന കോഴ്‌സ് എന്നിവയാണ് തുടങ്ങുക.
കേരളത്തിൽത്തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരഭം തുടങ്ങുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്‌സൺ കെ.കെ. വനജ, സ്ഥിരംസമിതി അധ്യക്ഷരായ എം. ബിജു, എ.പി. പ്രജിത, പി. വിജയി, സിന്ധു പ്രേമൻ, പി. സജീവ് കുമാർ, വി.കെ. അസീസ്, സെക്രട്ടറി എൻ.കെ. ഹരീഷ്, ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ പങ്കെടുത്തു.
Inauguration of soil and water testing of Haritakarmasena tomorrow evening