കോഴിക്കോട്: ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ രഹിത കേരളമെന്ന ആശയത്തെ പ്രചരിപ്പിച്ച് സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ച് സ്റ്റാർകെയർ ഹോസ്പിറ്റൽ. സ്റ്റാർകെയറിനൊപ്പം ബൈക്കേഴ്സ് ക്ലബ് കാലിക്കറ്റ്, ഐ.എം.എ കോഴിക്കോട്, റോട്ടറി ക്ലബ്ബ് ഹൈലൈറ്റ് സിറ്റി എന്നിവരും ആംപ്യൂട്ടേഷൻ ഫ്രീ കേരളം ക്യാമ്പയിനിൽ അണിചേർന്നു.
കോഴിക്കോട് ഐ.എം.എ സെക്രട്ടറി ഡോ. ശങ്കർ മഹാദേവൻ സൈക്കിൾ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മാനാഞ്ചിറ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച മാരത്തോൺ തൊണ്ടയാടുള്ള സ്റ്റാർകെയർ ഹോസ്പിറ്റലിൽ അവസാനിച്ചു. അപകടങ്ങൾ കാരണമല്ലാതെ ജീവിതശൈലീ രോഗങ്ങൾ വരുത്തുന്ന (പുകവലി, കൊഴുപ്പേറിയ ഭക്ഷണം തുടങ്ങിയവ) ആരോഗ്യപ്രശ്നങ്ങളുടെ അന്തിമ ഫലമായി കാൽ ഞരമ്പുകളിൽ തടസ്സം ഉണ്ടാകുന്നതും കാലിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാതിരിക്കുന്നതിനെ തുടർന്ന് കാൽ മുറിച്ച് മാറ്റേണ്ടി വരുന്ന അവസ്ഥയാണ് ആംപ്യൂട്ടേഷൻ.
കേരളത്തിൽ ഓരോ അരമണിക്കൂറിലും 2 പേർ ആംപ്യൂട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവയിൽ പലതും വിദഗ്ദ ചികിത്സയുടെ അഭാവം മൂലമാണ്. വ്യായാമത്തിലൂടെ ഒരു പരിധി വരെ ആംപ്യൂട്ടേഷൻ സാധ്യത തടയാം എന്നതിനെ പ്രതീകാത്മകമായാണ് സ്റ്റാർകെയർ സൈക്കിൾ മാരത്തോൺ സംഘടിപ്പിച്ചത്.
Starcare pedals against amputation