വടകര:(vatakara.truevisionnews.com) ദേശീയപാത നിർമ്മാണത്തിലെ അപാകതകളെ ചൊല്ലി താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി. പ്രളയവും അശാസ്ത്രീയ നിർമ്മാണവും മൂലം നേരിടുന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ചയായി.
പലയിടത്തും മണ്ണിടിച്ചിൽ വെള്ളക്കെട്ട് മൂലം ദുരിതം നേരിടുകയാണ്.ഈ കാര്യത്തിൽ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബു ആവശ്യപ്പെട്ടു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വടകര നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡ് മുതൽ പെരുവാട്ടുംതാഴെ ജംഗ്ഷൻ വരെയുള്ള ഗതാഗത സ്തഭനം പരിഹരിക്കണമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല പറഞ്ഞു.
ഈ പ്രശ്നത്തിൽ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും കുറ്റകരമായ അനാസ്ഥ കാണിക്കുന്നതായി കെ.കെ.രമ എംഎൽഎ പറഞ്ഞു. ജലജീവൻ മിഷൻ പൈപ്പ് ഇടാൻ കുത്തിപ്പൊളിച്ച റോഡ് പൂർവ്വ സ്ഥിതിയിലാക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
താലൂക്കിൽ വ്യാപകമായി ഇതുമൂലം കുഴികൾ വന്നതായി പരാതി ഉയർന്നു. പൂവാടൻ ഗേറ്റ് അടിപ്പാത മടപ്പള്ളി മുക്കാളി, റെയിൽവേ അടിപ്പാതകളിൽ മഴ വെള്ളം കെട്ടിയുള്ള ദുരിതം അവസാനിപ്പിക്കാൻ റെയിൽവേ സത്വര നടപടികൾ സ്വീകരിക്കണമെന്ന് സമിതി അംഗം പി പി രാജൻ ആവശ്യപ്പെട്ടു.
കെ കെ രമ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി ചന്ദ്രി, കെ പി ഗിരിജ, പി എം ലീന, കെ പി വനജ സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പി പി രാജൻ, ബാബു ഒഞ്ചിയം, ടി സി ബാലകൃഷ്ണൻ, ടി വി ഗംഗാധരൻ, ബാബു പറമ്പത്ത്, തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് എന്നിവർ സംസാരിച്ചു.
#National #highway #construction #defect #Complaint #Taluk #Development #Committee #meeting