Jun 20, 2025 04:15 PM

ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിലെ പൊയിൽമുക്ക് മീൻപാലം റോഡിന്റെ ദുരവസ്ഥ ഒഴിയുന്നില്ല. അധികൃതർ കണ്ണടയ്ക്കുന്നുവെന്നും പരിഹാരത്തിനായി മുട്ടാത്ത വാതിലുകളില്ലെന്നും നാട്ടുകാർ പറയുന്നു. ഏറാളം മലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ശക്തമായ വെള്ളത്തിന്റെ ഒഴുക്ക് മഴയുടെ ആരംഭം മുതൽ മാസങ്ങളോളം നീണ്ടുനിൽക്കുന്നതാണ്.

പന്തപ്പൊയിൽ ഭാഗത്തുനിന്ന് വരുന്ന വെള്ളം പുതിയെടുത്തെ ഇടവഴിയിലൂടെയും പാലിയാട്ട് ജുമാമസ്ജിത് ഇടവഴിയിലൂടെയും വയലിൽ പതിക്കുന്ന പരമ്പരാഗത ജലപാതയിൽ മണ്ണിട്ട് റോഡ് നിർമ്മിച്ചതു മുതലാണ് ഇവിടെ വെള്ളക്കെട്ട് തുടങ്ങിയത്. അശാസ്ത്രീയ നിർമ്മാണമാണ് വർഷങ്ങളായി പ്രദേശവാസികൾ സഹിച്ചുകൊണ്ടിരിക്കുന്നത്.

പന്തപ്പൊയിൽ പ്രദേശത്തുനിന്ന് ആയഞ്ചേരിയിലേക്കുള്ള ഏക റോഡിന്റെ ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനിൽക്കുന്ന വെള്ളക്കെട്ടിനും ചെളിക്കും കാരണമാകുന്നു. ഇത് കൊതുകുകൾ പെരുകുന്നതിനും പ്രദേശത്ത് ഡെങ്കിപ്പനി പോലുള്ള രോഗങ്ങൾ വർധിക്കുന്നതിനും വഴിയൊരുക്കുന്നു.

താഴെപ്പൊയിലിൽ നിന്ന് കാഞ്ഞിരട്ടുതറ ഹെൽത്ത് സെന്ററിലേക്ക് ദിനംപ്രതി നൂറുകണക്കിന് പേർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. അതുപോലെ തിരുവള്ളൂരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാമെന്നതിനാൽ യാത്രക്കാരുടെ എണ്ണവും കൂടുതലാണ്. ഒരു ഹയർ സെക്കൻഡറി സ്കൂൾ, രണ്ട് എൽ.പി. സ്കൂളുകൾ, രണ്ട് അംഗൻവാടികൾ, റേഷൻ കട, പോസ്റ്റ് ഓഫീസ്, പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഒന്നായ ബാബുപ്പാറ മഹാ ശിവക്ഷേത്രം എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്.

ദിവസേന നൂറുകണക്കിന് വിദ്യാർത്ഥികൾ കാൽനടയായി യാത്ര ചെയ്യുന്ന പാതയാണിത്. മുട്ടിന് വെള്ളത്തിൽ ഏകദേശം നൂറ് മീറ്ററോളം താണ്ടി വേണം മറുകര കടക്കാൻ. ചെളിവെള്ളത്തിൽ കുതിർന്ന വസ്ത്രങ്ങളുമായി മണിക്കൂറുകളോളം ക്ലാസ് മുറികളിൽ ഇരിക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ അവസ്ഥ ജനപ്രതിനിധികൾക്കും അധികാരികൾക്കും മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

Poyilmukku Meenpalam road

Next TV

Top Stories










Entertainment News





https://vatakara.truevisionnews.com/ -