വില്യാപ്പള്ളി: വടകര ഇഗ്നോ സെന്റർ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി.
വടകര ഇഗ്നോ റീജിയണൽ സെന്ററിന് കെട്ടിടം നിർമിക്കുന്നതിനു സംസ്ഥാന സർക്കാർ മണിയൂരിൽ സൗജന്യമായി അനുവദിച്ച രണ്ടര ഏക്കർ സ്ഥലം ആവശ്യമില്ലെന്ന് പറഞ്ഞ് തിരികെ നൽകാനുള്ള സർവകലാശാലാ അധികൃതരുടെ നീക്കം ഏകപക്ഷീയവും മലബാറിലെ ലക്ഷക്കണക്കിന് വിദ്യാർഥികളോടുള്ള വെല്ലുവിളിയുമാണെന്ന് കോൺഗ്രസ് വില്യാപ്പള്ളി ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.


മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് 'വിഷൻ വടകര 2025' പ്രൊജക്ടിന്റെ ഭാഗമായി നടപ്പിലാക്കിയ നിരവധി പദ്ധതികളിൽ സുപ്രധാനമായ ഒന്നായിരുന്നു ഇഗ്നോ വടകര സെന്റർ. 2011ൽ ആരംഭിച്ച ഇഗ്നോ സെന്ററിന്റെ പ്രവർത്തനം മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവർക്ക് പഠന സഹായം സൃഷ്ടിച്ചു.
കോഴിക്കോട് കണ്ണൂർ സർവകലാശാലകളിലെ ബിരുദ പഠനത്തിന് സീറ്റുകൾ പരിമിതമായതിനാൽ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് വൻതുക ക്യാപിറ്റേഷൻ ഫീസ് നൽകി പഠനം തുടരേണ്ട അവസ്ഥയായിരുന്നു. ഇവർക്ക് അവസരം നൽകി എന്ന് മാത്രമല്ല, പഠന വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഇഗ്‌നോ ഡിഗ്രികൾ വിദ്യാർഥികൾക്ക് ഏറെ സ്വീകാര്യമായിരുന്നു.
സ്ഥലം സൗജന്യമായി ലഭിച്ചതിന് പുറമെ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ മുടക്കി മതിൽ നിർമിച്ചു നൽകിയിട്ടു പോലും കെട്ടിട നിർമാണത്തിന്റെ കാര്യത്തിൽ യൂണിവേഴ്‌സിറ്റി നിഷേധ നയമാണ് സ്വീകരിച്ചരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ഇഗ്നോ റീജിയണൽ സെന്ററുകളിൽ ഒന്നായ വടകരക്ക് അർഹമായ പിന്തുണ നൽകുന്നില്ലെന്ന് മാത്രമല്ല, മലബാറിലേ പതിനായിരകണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന ഇനോസെന്ററിന് അനുവദിച്ച സ്ഥലം തിരികെ നൽകാനുള്ള തീരുമാനം സെന്റർ നിർത്തലാക്കാനുള്ള തുടക്കമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി കുറ്റപ്പെടുത്തി.
വികസന പ്രവർത്തനത്തെ തുരങ്കം വെക്കുന്ന യൂണിവേഴ്സിറ്റിയുടെ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പി.സി ഷീബ മുന്നറിയിപ്പു നൽകി.
abandon move close IGNOU Regional Centre Congress