വടകര: (vatakara.truevisionnews.com) വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽ എംപി. മലയോര മേഖലകളിൽ വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായതിനാൽ ജനജീവിതം ദുസ്സഹമാണെന്നും, കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതിനൊപ്പം നിരവധി മനുഷ്യജീവനും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത സാഹചര്യത്തിൽ നിരവധി കുടുംബങ്ങൾ തങ്ങളുടെ വർഷങ്ങളുടെ അധ്വാനം ഉപേക്ഷിച്ച് സുരക്ഷിത ഇടം തേടി പോകാൻ നിർബന്ധിതരാവുകയാണെന്നും എംപി പറഞ്ഞു.
സർക്കാരിന്റെ നിസ്സംഗ നിലപാടിനെയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെയും ഷാഫി പറമ്പിൽ വിമർശിച്ചു. കേന്ദ്ര നിയമത്തിന്റെ ന്യൂനതകളെ പെരുപ്പിച്ച് കാണിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും, നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ ഭേദഗതി യാഥാർത്ഥ്യമാക്കാൻ പോലും സംസ്ഥാന സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


നിലവിലുള്ള സൗരവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ശരിയായ പരിപാലനം ഇല്ലാത്തതിനാൽ തകർച്ചയിലാണെന്ന് എംപി ചൂണ്ടിക്കാട്ടി. കാട്ടാന ഭീതിയിൽ ഒരു മലയോര ഗ്രാമം മുഴുവൻ മുൾമുനയിൽ നിന്നപ്പോഴും ഭരണസംവിധാനം ക്രിയാത്മകമായി പ്രതികരിക്കാതിരുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്ക് പുറമെ തെരുവുനായ ആക്രമണം മൂലമുള്ള ഗുരുതര സാഹചര്യവും കണക്കിലെടുത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടിയെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.
There is no security for life and property; 'Preventive measures against wildlife attacks are out of sync' - Shafi Parambil MP