കുഞ്ഞിപ്പള്ളി: കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽബോഡിയോഗം നൂറുശതമാനവും വ്യാജം. വ്യാജമായി നടന്ന യോഗത്തിന്റെ കൃത്രിമ രേഖയുണ്ടാക്കി വടകര എൽ.എൻ.എച്ച് ഓഫീസിൽ സമർപ്പിച്ച സംഭവത്തിൽ ചോമ്പാല പോലീസിൽ പരാതി നൽകി.
ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽ ബോഡി യോഗം വ്യാജമായി നടന്നുവെന്ന് കൃത്രിമ രേഖയുണ്ടാക്കി 169 പേരുടെ വ്യാജ ഒപ്പിട്ട് വടകര എൽ.എൻ.എച്ച് ഓഫീസിൽ സമർപ്പിച്ച സംഭവത്തിനെതിരെയാണ് പരാതി.ഇക്കാര്യത്തിൽ മുൻ കമ്മിറ്റി ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മറ്റി ജനറൽ ബോഡി അംഗവും അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പറുമായ സാലിം പുനത്തിലാണ് ചോമ്പാല പോലീസിൽ പരാതി നൽകിയത്.
2020 ഡിസംബർ പത്തിന് കൊറോണ നിയന്ത്രണങ്ങൾ ശക്തമായ സമയത്ത് 169 പേർ പങ്കെടുത്ത ജനറൽ ബോഡി യോഗം നടന്നുവെന്ന വ്യാജരേഖയാണ് ഓഫീസിൽ സമർപ്പിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പരിഹാരത്തുക ഒരു കോടി 89 ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് കമ്മിറ്റി പ്രസിഡണ്ട് പോലും അറിയാതെ സെക്രട്ടറിയുടെ നേതൃത്വത്തിൽ വ്യാജരേഖ സൃഷ്ടിച്ചത്.
സമാനമായി 423 പേരുടെ വ്യാജ ഒപ്പിട്ട് മിനുറ്റ്സ് തയ്യാറാക്കി കോഴിക്കോട് വഖഫ് ട്രൈബൂണലിൽ വ്യാജരേഖ സമർപ്പിച്ചിരുന്നു.ഇത് സംബന്ധിച്ച് മുൻ ഭാരവാഹികൾക്കെതിരെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ നിർദ്ദേശത്തിൽ ചോമ്പാല പോലീസ് കേസെടുത്ത് നിലവിൽ അന്വേഷണം നടത്തുന്നുണ്ട്.
അതിനിടെയാണ് ദേശീയപാത നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടി നടക്കാത്ത ജനറൽ ബോഡി നടന്നു എന്ന് കാണിച്ചു വീണ്ടും വ്യാജരേഖ സൃഷ്ടിച്ചിരിക്കുന്നത്. കമ്മിറ്റി ഭാരവാഹികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. സംഭവം പുറത്തായതോടെ കൃത്രിമരേഖ സൃഷ്ടിച്ച കമ്മിറ്റി സെക്രട്ടറി അൻവർ ഹാജിയെ കഴിഞ്ഞദിവസം ചേർന്ന് കമ്മിറ്റി യോഗം തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
Filed a complaint at the police station