തോടന്നൂർ : മീൻ പിടിക്കുന്നതിനിടെ കോട്ടപ്പള്ളി കനാലിൽ വീണ മരിച്ച മുഹമ്മദിന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ടരയോടെ തോടന്നൂർ ജുമാ മസ്‌ജിദ് സംസ്കരിക്കും.
വടകര ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടി തോടന്നൂരിലെ യു പി സ്കൂളിൽ പൊതുദർശനത്തിനായി എത്തിക്കും.


തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ (31) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ മീൻ പിടിക്കാനായി വലയുമായി കോട്ടപ്പള്ളി കനാലിൽ എത്തിയ മുഹമ്മദ് വല വീശുന്നതിനിടെ വലയോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
കനാലിലെ ആഴമേറിയ ഭാഗത്താണ് മുഹമ്മദ് വീണതെന്ന് നാട്ടുകാർ പറഞ്ഞു. പിടിച്ച മത്സ്യം കരയിൽ കണ്ടതിനെ തുടർന്നാണ് മത്സ്യബന്ധനത്തിന് വന്നതാണെന്ന് മനസ്സിലായത്. ഉച്ചയോടെതന്നെ മുഹമ്മദിനെ കണ്ടെത്താൻ ശ്രമം തുടങ്ങിയെങ്കിലും ശ്രമം വിഫലമായിരുന്നു. കനാലിലെ കുത്തൊഴുക്കും ആഴവും മൃതദേഹം കണ്ടെടുക്കുന്നതിന് തടസ്സമായി. ഒടുവിൽ ഏഴര മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിൽ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.
കുറ്റ്യാടിയിൽ നിന്നെത്തിയ ദുരന്തനിവാരണ സേനഅംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. മീൻ പിടിക്കുന്നതിന് ഏകദേശം നൂറ് മീറ്ററിലധികം ദൂരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പിതാവ് : പരേതനായ വരക്കൂൽ താഴെ കുഞ്ഞബ്ദുല്ല , മാതാവ് : കണ്ണംവെള്ളി ആയിഷ
ഭാര്യ: മുഹ്സിന. മകൻ: അബ്ദുല്ല ഐസാം.
സഹോദരി: ഫാത്തിമ
Funeral Mohammed falling Kottapalli canal vatakara