വടകര: (vatakara.truevisionnews.com )കാലവർഷം കനത്തതോടെ വടകര-വില്യാപ്പള്ളി റോഡ് യാത്രക്കാർക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. റോഡിലെ വലിയ കുഴികളിൽ മഴവെള്ളം നിറഞ്ഞതോടെ അവയുടെ ആഴം തിരിച്ചറിയാനാകാതെ ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെടുന്നു. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.അക്ലോത്ത് നടപ്പാലം, മയ്യന്നൂർ, വില്യാപ്പള്ളി പെട്രോൾ പമ്പിന് സമീപം, വില്യാപ്പള്ളി ടൗൺ എന്നിവിടങ്ങളിലെ റോഡിന്റെ അവസ്ഥ അതീവ ഗുരുതരമാണ്.
പലയിടത്തും റോഡ് എവിടെയാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. കുഴികൾ കാരണം വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു. ഇത് യാത്രക്കാരുടെ സമയനഷ്ടത്തിനും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനും ഇടയാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് റോഡിലെ കുഴികൾ പരിചിതമാണെങ്കിലും, ഈ വഴിക്ക് പുതിയതായി വരുന്നവർക്ക് ഇത് വലിയ അപകടഭീഷണിയാണ്.


വില്യാപ്പള്ളി ടൗണിൽ തകർന്ന റോഡിന്റെ ഭാഗത്ത് അപകടസൂചന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത് അപകടങ്ങൾ തടയാൻ പര്യാപ്തമല്ലെന്ന് നാട്ടുകാർ പറയുന്നു.ദേശീയപാതയെയും സംസ്ഥാനപാതയെയും ബന്ധിപ്പിക്കുന്ന ഈ പ്രധാന റോഡ് വടകര നഗരസഭയെയും വില്യാപ്പള്ളി, ആയഞ്ചേരി, പുറമേരി, നാദാപുരം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു.
വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡിന്റെ ടെൻഡർ അംഗീകരിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.പുതിയ റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നതിന് മുൻപായി നിലവിലെ കുഴികൾ അടിയന്തരമായി അടച്ച് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം. അല്ലാത്തപക്ഷം, കുഴികളിൽ വീണ് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവർ ആശങ്കപ്പെടുന്നു. അധികൃതർ ഈ വിഷയത്തിൽ ഉടൻ ഇടപെട്ടില്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
Travel disruption on Vadakara-Vilyappally road accidents